കോസ്റ്റ് ഗാർഡ് അക്കാദമി നഷ്ടപ്പെടുത്തിയത് സംസ്ഥാന സർക്കാർ, പകരം സ്ഥലം നൽകിയില്ല: വി മുരളീധരൻ
ദില്ലി: കണ്ണൂർ അഴീക്കലിൽ തുടങ്ങാനിരുന്ന കോസ്റ്റ് ഗാർഡ് അക്കാദമി വേണ്ടെന്ന് വച്ചെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ. സംസ്ഥാനത്തിന്റെ നിഷേധാത്മക നിലപാടാണ് അക്കാദമി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതിന് പിന്നിലെന്ന് മുരളീധരൻ വിമർശിച്ചു. പദ്ധതിക്കായി അനുയോജ്യമല്ലാത്ത സ്ഥലമാണ് അനുവദിച്ചത്. നാല് വർഷമായി അക്കാദമി സ്ഥാപിക്കാൻ പകരം സ്ഥലം കേന്ദ്രം ആവശ്യപ്പെടുകയാണെന്നും എന്നാൽ സംസ്ഥാന സർക്കാർ പകരം സ്ഥലം കണ്ടെത്തിയില്ലെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
ബിജെപിക്കെതിരെ മിണ്ടാന്‍ സാധിക്കില്ല... സഹായിച്ചത് കോണ്‍ഗ്രസ്, സുമിത്ര മഹാജന്‍ പറയുന്നത് ഇങ്ങനെ
നിർമലാ സീതാരാമൻ മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചതാണെന്നും മുരളീധരൻ വ്യക്തമാക്കി. എട്ട് വർഷം മുമ്പാണ് അഴീക്കലിൽ കോസ്റ്റ് ഗാർഡ് അക്കാദമി പ്രഖ്യാപിച്ചത്. പദ്ധതി പ്രദേശം തീരദേശ പരിപാലന മേഖലയിൽ ഉൾപ്പെടുന്നതിനാൽ പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് എളമരം കരീം എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.
2011ലാണ് പ്രതിരോധ മന്ത്രിയായിരുന്ന ഏകെ ആൻറണി അക്കാദമിക്ക് തറക്കല്ല് ഇടുന്നത്. കിൻഫ്രയ്ക്കായി ഏറ്റെടുത്ത ഭൂമിയിൽ 164 ഏക്കർ പദ്ധതിക്കായി സംസ്ഥാന സർക്കാർ കൈമാറുകയായിരുന്നു. എന്നാൽ കണ്ടൽക്കാടുകൾ ഏറെയുള്ള പ്രദേശമായതിനാൽ തീരദേശ നിയന്ത്രണ അതോരിറ്റി ഇതിനെ എതിർത്തു. ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് പ്രതിരോധ സഹമന്ത്രിയുടെ മറുപടിയിൽ പറയുന്നു.
കോസ്റ്റൽ അക്കാദമി മംഗലാപുരത്തെ ബൈക്കംപടിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 160 ഏക്കർ കർണാടക സർക്കാർ കണ്ടെത്തിയിട്ടുണ്ട്. അക്കാദമി കേരളത്തിൽ നിന്നും മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.