ജെഎൻയു ആക്രമണം; പിന്നിൽ ഇടതുപക്ഷ- കോൺഗ്രസ്, തീവ്രവാദ സംഘടനകളെന്ന് വി മുരളീധരൻ!
തിരുവനന്തപുരം: ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇടതുപക്ഷ-കോൺഗ്രസ്, തീവ്രവാദ സംഘടനകൾ ആസൂത്രിതമായി നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസം രാത്രി ജെഎൻയുവിൽ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിലെ മുഴുവൻ കലാലയങ്ങളിലും കലാപമാണെന്ന ധാരണ വളർത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. ഇടതുപക്ഷ, കോൺഗ്രസ്, തീവ്രവാദ അനുകൂല വിദ്യാർത്ഥികൾ സംഘടിതമായി നടത്തിയതാണ് ആക്രമണമെന്ന് വി മുരളീധരൻ ആരോപിച്ചു.
രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നു വരികയാണ്. അതുൾപ്പെടെയുള്ള സർവ്വകലാശാലയിലെ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിലെ കലാലയങ്ങളിൽ അക്രമം അഴിച്ചു വിട്ടതിന് ശേഷം അക്രമത്തിന് ഇരയായവരെ അക്രമികളായി മുദ്രകുത്തുന്ന രീതിയാണ് ഇടതുപക്ഷത്തിനുള്ളത്. അതേ രീതിയാണ് ജെഎൻയുവിലും നടപ്പാക്കിയിരിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റവാളികൾ നിയമത്തിന് മുന്നിൽ വരുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നടന്ന ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. തപ്‌സി പന്നു, സ്വര ഭാസ്‌കര്‍, പൂജാ ഭട്ട്, ശബാന ആസ്മി, റിതേഷ് ദേഷ്മുഖ്, ദിയ മിര്‍സ തുടങ്ങിയവരാണ് ജെഎന്‍യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Recommended Video
ജെഎന്‍യുവില്‍ നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും വെറുതെ അപലപിച്ചാല്‍ മാത്രം മതിയാകില്ലെന്നും ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു. അക്രമികള്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബിജെപി നേതാക്കളുടെ വിരുന്നില്‍ പങ്കെടുത്ത താരങ്ങളെയടക്കം വിമര്‍ശിച്ചായിരുന്നു നടിയും സംവിധായികയുമായ പൂജാ ഭട്ടിന്റെ പ്രതികരണം. നടന്‍ റിതേഷ് ദേഷ്മുഖും നടി തപ്‌സി പന്നുവും അതിരൂക്ഷമായ ഭാഷയിലാണ് ജെഎന്‍യു ആക്രമണത്തില്‍ ട്വിറ്ററിലൂടെ അഭിപ്രായം പങ്കുവെച്ചത്.