രാജഗോപാലിനോട് അക്കാര്യം സംസാരിക്കണം, കാര്‍ഷിക നിയമത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമെന്ന് മുരളീധരന്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിയമസഭയില്‍ കാര്‍ഷിക നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിച്ചതിനെ കുറിച്ച് വ്യക്തമായ ഉത്തരം പറയാതെ വി മുരളീധരന്. തനിക്ക് അക്കാര്യം അശിയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം എന്താണെന്നും അറിയില്ല. കാര്‍ഷിക നിയമത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും മുരളീധരന് പറഞ്ഞു. അതേസമയം ബിജെപി നേതാക്കളെല്ലാം ഈ വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. രാജഗോപാല്‍ പറഞ്ഞത് എന്താണെന്ന് പരിശോധിക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ അടക്കം രാജഗോപാലിനെതിരെ ബിജെപി അണികള്‍ തന്നെ വിമര്‍ശനമുന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ തന്നെ അപമാനിക്കുന്നതാണെന്ന് സുരേന്ദ്രന് പ്രതികരിച്ചു. ഇത് ആദ്യമായിട്ടില്ല രാജഗോപാല്‍ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. നേരത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പി ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് ചെയ്ത സംഭവം അടക്കം ബിജെപി പ്രതിരോധത്തിലാക്കിയിട്ടുണ്ട് രാജഗോപാല്‍.
സഭയില്‍ പ്രമേയത്തെ ചര്‍ച്ചാ വേളയില്‍ രാജഗോപാല്‍ എതിര്‍ത്തിരുന്നു. താന്‍ ഈ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ അദ്ദേഹം പിന്തുണയ്ക്കുകയായിരുന്നു. പ്രമേയം പാസായത് ഐകകണ്ഠ്യേനയാണെന്നും അത് പിന്‍വലിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചതാണെന്നും, തന്റെ അഭിപ്രായം സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പറഞ്ഞിരുന്നു. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിമയസഭ കൊണ്ടുവന്ന പ്രമേയത്തില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തതെന്നും രാജഗോപാല്‍ വ്യക്തമാക്കി.
അതേസമയം ബിജെപിയില്‍ വലിയ പൊട്ടിത്തെറി രാജഗോപാലിന്റെ പ്രസ്താവനയില്‍ ഉണ്ടാവാനാണ് സാധ്യത. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സംയുക്ത പ്രമേയത്തെയും രാജഗോപാല്‍ എതിര്‍ത്തിരുന്നില്ല. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാടാണ് എപ്പോഴും ബിജെപി സ്വീകരിച്ചിരുന്നത്. മുതിര്‍ന്ന അംഗമായത് മറ്റ് നടപടികളും ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിനെ തന്നെ സമ്മര്‍ദത്തിലാക്കുന്നതാണ് രാജഗോപാലിന്റെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന നേതൃത്വം സഭയിലെ കാര്യങ്ങള്‍ രാജഗോപാലുമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന വാദത്തിനും ഇതോടെ ബലമേകുകയാണ്.