"സുപ്രീം കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന് വി മുരളീധരന്‍! പരിഹാസം
Recommended Video
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തുരങ്കം വെച്ച് വിശ്വാസികളെ തെരുവിലിറക്കി മുന്നേറുകയാണ് ബിജെപി. നാമജപ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചും അക്രമം അഴിച്ചുവിട്ടും നിയമസംവിധാനത്തെ ചോദ്യം ചെയ്തും വിധി നടപ്പാക്കില്ലെന്ന് ബിജെപി ആവര്‍ത്തിക്കുകയാണ്. ശബരിമലയെ രാഷ്ട്രീയ അജണ്ടയാക്കി മാറ്റി നിന്ന നില്‍പ്പില്‍ നിലപാടുകള്‍ മാറ്റുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവനകള്‍ തന്നെ സുപ്രീം കോടതിയോടുള്ള വെല്ലുവിളിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഇതിനിടെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലേങ്കില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന ബിജെപി നേതാവ് വി മുരളീധരന്‍റെ മുന്‍പത്തെ വാക്കുകളാണ് ഇപ്പോള്‍ ബിജെപിയെ തിരിഞ്ഞുകൊത്തുന്നത്. മുരളീധരന്‍റെ പ്രസ്താവനയ്ക്കെതിരെ വന്‍ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
വെല്ലുവിളി
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്ന പിന്നാലെ എന്തൊക്കെ സംഭവിച്ചാലും സ്ത്രീകളെ മല കയറ്റിലെന്നായിരുന്നു ബിജെപി നിലപാട്. ഭരണഘടനയോ സുപ്രീം കോടതിയോ അല്ല വിശ്വാസമാണ് പ്രധാനമെന്നായിരുന്നു ഇക്കൂട്ടര്‍ ഉയര്‍ത്തിയ വാദം. തുടര്‍ന്ന് ഭരണഘടന കത്തിക്കണമെന്ന് വരെ ഒരു ബിജെപി നേതാവ് പത്തനംതിട്ടയില്‍ പ്രസംഗിച്ചിരുന്നു.
വൈറലാവുന്നു
ഇപ്പോഴും ശബരിമലയില്‍ സമരകോലാഹലങ്ങള്‍ സൃഷ്ടിക്കുകയാണ് ബിജെപിയും നേതാക്കളും. ഇതിനിടയിലാണ് വി മുരളീധരന്‍റെ പഴയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഇൗ രാജ്യത്ത് ജീവിക്കുന്നവരാണെങ്കിൽ നിങ്ങൾ സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥരാണ് എന്ന് മുരളീധരന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ബിജെപി പ്രസിഡന്‍റ്
സുപ്രീം കോടതിയേയും ഭരണഘടനയേയും അംഗീകരിക്കാന്‍ കഴിയില്ലേങ്കില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു. 2015 ല്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയായിരുന്നു മുരളീധരന്‍റെ പ്രസ്താവന.
നീറ്റ് പരീക്ഷയ്ക്ക്
ആള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുസ്ലീം വേഷമായ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസ് സുപ്രീം കോടതി തള്ളിയിരുന്നു. ഒരു ദിവസം ഹിജാബ് ധരിച്ചില്ലെന്നുവെച്ച് മതവിശ്വാസം ഇല്ലാതായി പോവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്ത കേസ് തള്ളിയത്.
മുസ്ലീം ലീഗ് രംഗത്ത്
ഇതിനെ എതിര്‍ത്ത് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇപി മുഹമ്മദ് ബഷീറും കെപിസിസി പ്രസിഡന്‍റായിരുന്നു വിഎം സുധീരനും രംഗത്തെത്തിയിരുന്നു. വിശ്വാസ കാര്യങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇതിനെ എതിര്‍ത്താണ് ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്തെത്തിയത്.
രാജ്യദ്രോഹ കുറ്റം
"ഭാരത്തിന്‍റെ ഭരണഘടനയേയും പരമോന്നത നീതിപീഠത്തേയും വെല്ലുവിളിക്കുകയാണ് മുസ്ലീം ലീഗ് ചെയ്യുന്നത്. ഭരണഘടനയെ അനുസരിക്കാത്തവര്‍ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമാണ്. ഭാരതത്തില്‍ ജീവിക്കുമ്പോള്‍ ഭാരതത്തിന്‍റെ ഭരണഘടന അനുസരിക്കണം. അതിന് തയ്യാറല്ലാത്തവര്‍ രാജ്യത്തിന്‍റെ പൗരത്വം ഉപേക്ഷിക്കണം എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.
വോട്ടുപിടിക്കാന്‍
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമം. ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ അന്ന് പറഞ്ഞിരുന്നു.
ഇരട്ടത്താപ്പ്
ജനാധിപത്യ വിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗരൂഗരായിരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ഇതേ നേതാവാണ് ഭരണഘടനയല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞ് ഇപ്പോള്‍ ശബരിമലയില്‍ പ്രതിഷേധമിരിക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വാക്കുകള്‍ തന്നെ നിലപാടില്ലായ്മയാണ് വ്യക്തമാക്കുന്നതിരിക്കെ വി മുരളീധരനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പരിഹാസം.
പരിഹാസം
അതേസമയം ആറ് മണിക്കൂര്‍ എന്ന പോലീസിന്‍റെ നിബന്ധന മറികടന്ന് സന്നിധാനത്ത് പ്രതിഷേധിച്ചതിന് അറസ്റ്റിലായ നേതാക്കള്‍ക്ക് വേണ്ടി കഴിഞ്ഞദിവസം കൊല്ലത്ത് വി മുരളീധരന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. എന്‍കെ കട്ടീല്‍ എംപികൊപ്പം സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിലാണ് മുരളീധരന്‍ പ്രതിഷേധം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കാനാണല്ലോ പ്രതിഷേധം എന്നോര്‍ക്കുമ്പോഴാണ് ആശ്വാസം എന്നായിരുന്നു മുരളീധരന്‍റെ നടപടിയെ പസോഷ്യല്‍ മീഡിയ പരിഹസിച്ചത്.
നിലപാട് മുക്കി
നേരത്തേ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് പ്രകടിപ്പിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനും പിന്നീട് നിലുാട് തിരുത്തിയിരുന്നു. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ വിലക്കരുതെന്ന് പോസ്റ്റിട്ട സുരേന്ദ്രന്‍ പിന്നീട് പോസ്റ്റുമുക്കി ശബരിമല സമരത്തില്‍ മുന്‍പന്തിയില്‍ ഉണ്ട്.
ആര്‍എസ്എസും
എന്നാല്‍ സുരേന്ദ്രന്‍റെ പോസ്റ്റ് കുത്തി പൊക്കിയ ട്രോളന്‍മാര്‍ സ്ക്രീന്‍ ഷോട്ട് സഹിതം പുറത്തുവിട്ട് സുരേന്ദ്രനെ കണക്കിന് ട്രോളുന്നുണ്ട്. സ്ത്രീപ്രവേശനം അംഗീകരിച്ച ആര്‍എസ്എസും പിന്നീട് നിലപാട് തിരുത്തിയിരുന്നു.