വി മുരളീധരന്റെ രാജ്യസഭാ മോഹം ത്രിശങ്കുവിൽ.. സത്യവാങ്മൂലത്തിൽ പിഴവ്.. പത്രിക തള്ളാം
തിരുവനന്തപുരം: ത്രിപുരയില്‍ അധികാരം പിടിച്ചതിന് പിന്നാലെ ഇനി ബിജെപിയുടെ ലക്ഷ്യം കേരളമാണ്. ത്രിപുരയില്‍ എന്‍പിടിഎഫിന്റെ സഹായത്തോടെയാണ് ഭരണം പിടിച്ചത് എങ്കില്‍ കേരളത്തില്‍ അത്തരമൊരു സഖ്യസാധ്യത ബിജെപിക്കില്ല.
ചെങ്ങന്നൂര്‍ ഇലക്ഷനില്‍ വാശിയോടെ പൊരുതിയും രാജ്യസഭയിലേക്ക് ബിജെപി നേതാക്കളെ എത്തിച്ചുമെല്ലാം കളം കൊഴുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അതിനിടെ രാജ്യസഭയിലേക്കുള്ള ടിക്കറ്റ് കിട്ടിയ വി മുരളീധരന്‍ കുരുക്കിലായിരിക്കുകയാണ്.
കേരളം പിടിക്കാനുള്ള ശ്രമങ്ങൾ
കേരളത്തില്‍ അധികാരം പിടിക്കാതെ ബിജെപിയുടെ വിജയം പൂര്‍ണമാവില്ല എന്നാണ് ത്രിപുര തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. അതിന് വേണ്ടിയുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിനെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി കൂടെ കൂട്ടിയത് അതിനാണ്. എന്നാല്‍ തങ്ങള്‍ക്ക് മുന്നണിയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും ആവശ്യപ്പെട്ടതൊന്നും കിട്ടിയില്ലെന്നുമുള്ള പരിവേദനങ്ങളാണ് വെള്ളാപ്പള്ളിയും കൂട്ടരും നടത്തുന്നത്. രാജ്യസഭാ സീറ്റ് ഇത്തവണ തുഷാര്‍ വെള്ളാപ്പളളിക്ക് ലഭിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു.
സ്ഥാനാർത്ഥി മുരളീധരൻ
ഒടുക്കം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ വെള്ളാപ്പള്ളിയും മകനും ശശികളായി. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനാണ് രാജ്യസഭയിലേക്ക് മത്സരിക്കുക. മഹാരാഷ്ട്രയില്‍ നിന്നുമാണ് വി മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക. ഇതോടെ വെള്ളാപ്പള്ളിയും പാര്‍ട്ടിയും എന്‍ഡിഎ വിടാനുള്ള മട്ടുണ്ട്. അതിനിടെയാണ് രാജ്യസഭയിലേക്ക് ടിക്കറ്റ് കിട്ടിയ വി മുരളീധരന് പുതിയ കുരുക്ക് വീണിരിക്കുന്നത്. രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ മുരളീധരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ഇതുവരെ ആദായ നികുതി അടച്ചിട്ടില്ല എന്നാണ് മുരളീധരന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
സത്യവാങ്മൂലത്തിൽ പിഴവ്
എന്നാലീ വാദം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം 2016ല്‍ കഴക്കൂട്ടത്ത് നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ മത്സരിച്ചിരുന്നു. അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് ആദായ നികുതി അടച്ചിട്ടുണ്ട് എന്നാണ്. 2004-2005 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് അന്ന് മുരളീധരന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയത്. ആ കാലയളവില്‍ ആദായ നികുതി അടച്ചിട്ടുണ്ടെന്നും 3,97,558 രൂപയാണ് ആദായ നികുതിയായി അടച്ചത് എന്നുമാണ് 2016ലെ മുരളീധരന്റെ സത്യവാങ്മൂലം. എന്നാലീ കാര്യം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ല.
പത്രിക തള്ളാം
ഇതുവരെ ആദായ നികുതി ഫയല്‍ ചെയ്തിട്ടേ ഇല്ല എന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ വി മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വി മുരളീധരന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം തന്നെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. സത്യവാങ്മൂലത്തില്‍ അറിയാവുന്ന കാര്യങ്ങള്‍ മറച്ച് വെയ്ക്കുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം കുറ്റകരമാണ്. ബോധപൂര്‍വ്വം ഇക്കാര്യം മറച്ച് വെച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ചട്ട പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് വി മുരളീധരന്റെ പത്രിക തള്ളാവുന്നതാണ്. സുപ്രധാനമായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ പിഴവിനെക്കുറിച്ച് മുരളീധരനോ ബിജെപിയോ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
സുനന്ദ പുഷ്കർ മരിച്ച് കിടന്ന മുറിയിലെ അജ്ഞാതമായ വിരലടയാളങ്ങൾ! തരൂർ വീണ്ടും പ്രതിരോധത്തിൽ
ഷമിക്കെതിരായ ആരോപണങ്ങൾ നിർത്താതെ ഹസിൻ.. പാക്-ദുബായ് കാമുകിമാർക്ക് പിന്നാലെ അടുത്തത്!