പഴയിടത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല; ഭക്ഷണം തയ്യാറാക്കിയത് ഗവൺമെന്റ് വിളിച്ച ടെന്റർ വഴി’
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭക്ഷണ ചുമതല പഴയിടം മോഹനൻ നമ്പൂതിരി ഭംഗിയായി നിർവഹിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. ചിലർ അനാവശ്യ വിമർശനം അഴിച്ചുവിട്ടു. പഴയിടം ഭക്ഷണം തയ്യാറാക്കിയത് ഗവൺമെന്റ് വിളിച്ച ടെന്റർ വഴിയാണ്. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഒന്നോ രണ്ടോ വ്യക്തികളുടെ വിമർശനം അവരവരുടേത് മാത്രമാണ്. പങ്കെടുത്ത കുട്ടികൾക്ക് പ്രശ്നങ്ങളില്ല. പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ല. സ്വാഗതഗാന വിവാദത്തിൽ നേരത്തെ പ്രതികരണം നടത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.കായികമേളയിൽ നോൺവെജും നൽകിയിട്ടുണ്ട്. അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ കലോത്സവത്തിന് ഭക്ഷണത്തിൽ നോൺവെജ് ഉൾപ്പെടുത്താത് പറഞ്ഞായിരുന്നു വിവാദം. അതേസമയം സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇല്ലെന്നാണ് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞിരിക്കുന്നത്. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.
കലോത്സവത്തിന് അടുത്ത വർഷം മുതൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്കരിക്കും എന്നും ശിവൻ കുട്ടി പറഞ്ഞിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺവെജ് വിളമ്പാമെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും വ്യക്തമാക്കിയിരുന്നു.
കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നും പഴയിടം പറഞ്ഞിരുന്നു. കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം പറഞ്ഞിരുന്നു.












Click it and Unblock the Notifications