'വി എന്നാൽ വികസനം മുടക്കി'; മന്ത്രി വി മുരളീധരനെതിരെ വി ശിവൻകുട്ടി
തിരുവനന്തപുരം; കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാകുകയാണ് മുരളീധരനെന്ന് അദ്ദേഹം പരിഹസിച്ചു . കേന്ദ്ര മന്ത്രിയായ വി മുരളീധരൻ സംസ്ഥാനത്ത് എത്തുമ്പോൾ നൽകേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാൻ വി മുരളീധരൻ ശ്രമിക്കരുതെന്നും ശിവൻകുട്ടി പറഞ്ഞു.

കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ല. ബി ജെ പിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അൽപ്പത്തരം മാറുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കാനാണ് വി മുരളീധരനും ബി ജെ പിയും ശ്രമിക്കുന്നത്. നാടിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണ്.
വരും നാളുകളിൽ വീടുകൾ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കിൽ കൂടുതൽ പ്രതികരണങ്ങൾ വന്നാൽ അത്ഭുതമില്ല. കേരളത്തിന്റെ മഹാവികസന പദ്ധതിക്ക് മലയാളിയായ കേന്ദ്ര മന്ത്രി തുരങ്കം വെക്കുന്നത് അപമാനകരമാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ഇന്ന് വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബി ജെ പി സംഘം സിൽവർ ലൈൻ പദ്ധതിക്കെതിരെ വീടുകൾ കയറി പ്രചരണം നടത്തിയിരുന്നു. ഇതിനിടയിൽ കഴക്കൂട്ടത്ത് മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു ലക്ഷ്യം. ഇതിനിടയിൽ കഴക്കൂട്ടത്ത് സിൽവർലൈൻ അനുകൂല മുദ്രാവാക്യവുമായി വീട്ടുകാർ എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കഴക്കൂട്ടം സി പി എം വാർഡ് കൗൺസിലർ എൽ എസ് കവിതയുടെ വീട്ടിൽ ആയിരുന്നു കേന്ദ്രമന്ത്രി സിൽവർലൈൻ വിരുദ്ധ പ്രചരണവുമായി എത്തിയത്. മന്ത്രി പദ്ധതിക്കെതിരായ നിലപാടുകൾ വിശദീകരിച്ചപ്പോൾ പദ്ധതിയെ തങ്ങൾ പിന്തുണയ്ക്കുകയാണെന്നായിരുന്നു വീട്ടുകാർ പ്രതികരിച്ചത്. സിൽവർലൈൻ പദ്ധതിക്ക് വേണ്ടി വീടും സ്ഥലവും വിട്ടുനൽകുമെന്നും ഇവർ പറഞ്ഞു.ഇതിനിടയിൽ വീട്ടമ്മ പിണറായിക്ക് ജയ് വിളിക്കുകയും ചെയ്തു. പിണറായി ജനനായകൻ, പിണറായി സർക്കാരിനൊപ്പം എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം മുഴക്കിയത്. അതേസമയം സിപിഎമ്മിന്റെ ആസൂത്രണമാണ് പ്രതിഷേധമെന്നായിരുന്നു മുരളീധരൻ പ്രതികരിച്ചത്.












Click it and Unblock the Notifications