മദ്യം വാങ്ങാനും മാർഗരേഖ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സർട്ടിഫിക്കറ്റോ വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മദ്യം വാങ്ങുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കൊവിഡ് പരിശോധനയുടെ സര്‍ട്ടിഫിക്കറ്റോ കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് എങ്കിലും എടുത്തതിന്റെ രേഖയോ ഉളളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാന്‍ പോകാന്‍ സാധിക്കുകയുളളൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും അടക്കം ഇത് ബാധകമാണ്. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം സംസ്ഥാനത്ത് നടപ്പിലാക്കും.
മറ്റൊരു പിറന്നാൾ ദിനംകൂടി; ബിഗ് ബോസ് മത്സരാർഥി അമൃതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ
കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്ക് മുന്‍പ് കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും എടുത്തവര്‍, 72 മണിക്കൂര്‍ മുന്‍പുളള ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉളളവര്‍, ഒരു മാസം മുന്‍പ് കൊവിഡ് മുക്തമായതിന്റെ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ എന്നിവര്‍ക്കാണ് മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങാന്‍ ഇനി മുതല്‍ അനുമതി ഉളളത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബിവറേജസ് കോര്‍പറേഷന്‍ നോട്ടീസ് പതിക്കും.

നേരത്തെ കടകളില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നതിന് ഈ നിബന്ധനകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഹൈക്കോടതി അടക്കം മദ്യശാലകളെ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ വിമര്‍ശിക്കുകയുമുണ്ടായി. കടകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ മദ്യശാലകളിലും നടപ്പില്‍ വരുത്തണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വാക്‌സിന്‍ എടുത്താലേ മദ്യം കിട്ടൂ എന്നുളള അവസ്ഥ വരുമ്പോള്‍ കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാന്‍ തയ്യാറാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കടകള്‍ക്കും ഓഫീസുകള്‍ക്കും മറ്റും കൊവിഡ് നിയന്ത്രണങ്ങള്‍ ബാധകമാക്കുമ്പോള്‍ ബിവറേജസിനും ബാറുകള്‍ക്കും അവ ബാധകമാക്കാത്തത് ശരിയല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
മാന്യമായി മദ്യം വാങ്ങാനുളള സൗകര്യം ആളുകള്‍ക്ക് ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ച വ്യാധിയിലേക്ക് തള്ളി വിടാന്‍ സാധിക്കില്ല. അവരുടെ കുടുംബങ്ങളെ കുറിച്ചും ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണം. കന്നുകാലി തൊഴുത്തിലേക്ക് പോകുന്ന അവസ്ഥയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സൗകര്യക്കുറവോടെ പ്രവര്‍ത്തിക്കുന്ന 96 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇവ മാറ്റി സ്ഥാപിക്കാനുളള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും അതിനായി രണ്ട് മാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.












Click it and Unblock the Notifications