പശുക്കളിലെ ത്വക്ക് രോഗം; പ്രതിരോധ മരുന്ന് പാലക്കാട് എത്തി
പാലക്കാട്: സംസ്ഥാനത്തെ നൂറുകണക്കിന് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി പശുക്കളിലെ അപൂര്‍വ്വ ത്വക്ക് രോഗത്തിനുള്ള (എല്‍എസ്ഡി) വാക്സിന് പാലക്കാടെത്തി. ഗുജറാത്തില്‍ നിന്നുമെത്തിച്ച വാക്സിന് വരും ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 15,000 ഡോസുകളും പാലക്കാട് ജില്ലയില്‍ 10,500 ഡോസുകളുമാണ് വിതരണം ചെയ്യുക. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലേക്ക് 1,000 വാക്സിന് ഡോസുകള്‍ വീതം അയച്ചതായും അധികൃതര്‍ അറിയിച്ചു.
'മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍'
പാലക്കാട് ജില്ലയിലെ 42 ഗ്രാമപഞ്ചായത്തുകളിലാണ് വാക്സിന് വിതരണം ചെയ്യുക. ഇവിടെ 600ലധികം പശുക്കള്‍ക്ക് എല്‍എസ്ഡി ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാലക്കാടിന് പുറമേ തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളിലും പശുക്കള്‍ക്ക് സമാന രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശുക്കളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുകയും പാല് ഉല്പാദനം കുറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ്വ വൈറല്‍ രോഗമാണ് എല്‍എസ്ഡി.
ഡിസംബര്‍ അവസാനത്തോടെ രോഗം സ്ഥിരീകരിച്ചെങ്കിലും, കര്‍ഷകര്‍ക്കിടയിലെ പരിഭ്രാന്തി ഭയന്ന് സര്‍ക്കാര്‍ ഇത് മറച്ചുവെക്കുകയായിരുന്നു. സംസ്ഥാനത്ത് ഇതിനുമുമ്പ് എല്‍എസ്ഡി റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ മൃഗഡോക്ടര്‍മാര്‍ക്ക് രോഗം തിരിച്ചറിയാന്‍ സമയമെടുത്തു. അതേസമയം, അസുഖം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്കിടയില്‍ മൃഗസംരക്ഷണ വകുപ്പ് വീടുതോറും കയറി ബോധവല്‍ക്കരണ പരിപാടി ആരംഭിക്കുകയും ചെയ്തു. മനുഷ്യനെ ബാധിക്കുന്ന ചിക്കന്‍പോക്സിന് തുല്യമായ അസുഖമാണ് കാപ്രിപോക്സ് വൈറസ് മൂലമുണ്ടാകുന്ന എല്‍എസ്ഡി.
ഒരാഴ്ചയെടുക്കും ഈ വൈറസ് ആക്രമണം ശമിക്കാന്‍. രോഗലക്ഷണങ്ങള്‍ അവഗണിക്കുകയാണെങ്കില്‍, പശുവിന്റെ ശരീരത്തിലെ കുരുക്കള്‍ വിണ്ടുകീറുകയും മുറിവുകള്‍ക്ക് കാരണമാവുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കില്‍, മുറിവുകളില്‍ പുഴുക്കള്‍ വരും. അതിനാല്‍ മുറിവുകള്‍ വൃത്തിയാക്കാനും ആന്റിബയോട്ടിക്കുകള്‍ പ്രയോഗിക്കാനും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു.