'ഇത് അങ്ങേയറ്റത്തെ ആണത്ത ഹുങ്ക്', വിജയ് ബാബുവിനെതിരെ തുറന്നടിച്ച് കെകെ രമ എംഎൽഎ
കോഴിക്കോട്: തനിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവനടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വടകര എംഎൽഎയായ കെകെ രമ. അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ ഭാഗമായാണ് അതിജീവിതയുടെ പേരും വിശദാംശങ്ങളും വിജയ് ബാബു സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടതെന്ന് കെകെ രമ കുറ്റപ്പെടുത്തി.
വിജയ് ബാബുവിന് ലഭിക്കുന്ന വലിയ സോഷ്യൽ മീഡിയാ പിന്തുണ ആശങ്കാജനകമാണ്. ജസ്റ്റിസ് ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറാകാത്ത സർക്കാർ നിലപാടുകളും ഈ ആണധികാര ഹുങ്കിന് പ്രോത്സാഹനമാവുന്നുണ്ട് എന്ന് കെകെ രമ ചൂണ്ടിക്കാട്ടുന്നു.
കെകെ രമയുടെ പ്രതികരണം: 'ഒരു അഭിനേത്രിയിൽ നിന്നും ലൈംഗികാതിക്രമണ ആരോപണം നേരിട്ട സിനിമാ നിർമ്മാതാവും നടനുമായ വിജയ്ബാബു അതിജീവിതയുടെ പേരും വിശദാംശങ്ങളും നവമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയത് അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ ഭാഗമായാണ്. ജനാധിപത്യ ബോധമുള്ള ഒരു പരിഷ്കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ഈ നടപടി അതിനിശിതമായ ധാർമ്മിക, നിയമ വിചാരണകൾക്ക് വിധേയമാവേണ്ടതുണ്ട്. താനാണ് യഥാർത്ഥ ഇരയെന്നും തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും കരിയറിൽ വളരാൻ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു കൊണ്ടാണ് വിജയ് ബാബു അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. ആരാണ് ഇര എന്നത് നീതിന്യായ വ്യവസ്ഥയാണ് തീരുമാനിക്കേണ്ടത്.
നമ്മുടെ സാമൂഹ്യ / സാംസ്കാരിക പശ്ചാത്തലത്തിൽ റേപ്പ് കേസിലെ അതിജീവിതകളാവുന്ന സ്ത്രീകൾക്ക് വ്യക്തിപരമായ സ്വകാര്യത മറച്ചുവെച്ച് നീതി നേടാനുള്ള അവകാശം നിയമപരമായി ഉറപ്പിക്കപ്പെട്ടതാണ്. സ്വയം തീരുമാനമെടുക്കുന്നവരെ ആ സ്വകാര്യത സംരക്ഷിക്കപ്പെടുക തന്നെ വേണം. വിജയ ബാബുവിന്റെ ഈ സമീപനത്തിന് ലഭിക്കുന്ന വലിയ സോഷ്യൽ മീഡിയാ പിന്തുണയും അതിജീവിതയ്ക്കെതിരെ നിൽക്കുന്ന പ്രതികരണങ്ങളും ആശങ്കാജനകമായ സാമൂഹ്യാവസ്ഥയുടെ അടയാളമാണ്. വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് പോലും ജൻഡർ സെൻസിറ്റീവ് ആയ ഒരു വീക്ഷണം ഇത്തരം കാര്യങ്ങളിലില്ല എന്നത് നിരാശാജനകമാണ്.
കരിയർ വളർച്ചയ്ക്ക് ഒപ്പം നിന്നു എന്നതോ, അടുത്ത സുഹൃത്തായിരുന്നു എന്നതോ, നിർണ്ണായക ഘട്ടത്തിൽ വൈകാരിക പിന്തുണ നൽകി എന്നതോ, നേരത്തെ പങ്കാളി ആയിരുന്നു എന്നതോ, ഭാര്യ ഭർത്താക്കന്മാരാണ് എന്നതോ ഒന്നും ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധത്തിന് മുതിരാനുള്ള ന്യായമല്ല. ബലാൽക്കാരമെന്ന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ലൈംഗികചെയ്തിയെ നമ്മുടെ നിയമ വ്യവസ്ഥ നിർവ്വചിക്കുന്നതെങ്ങനെയെന്ന് വരും തലമുറയെ വിദ്യാലയങ്ങളിൽ നിന്നേ പഠിപ്പിച്ചു തുടങ്ങേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
സിനിമ അടക്കമുള്ള മേഖലകളിലെ കരിയർ വളർച്ച ആ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ മൗലികാവകാശമാണ്. അത് ഏതെങ്കിലും പുരുഷപ്രമാണിയുടെ ഇഷ്ടദാനമാവുന്ന ദുരവസ്ഥ മാറേണ്ടതുണ്ട്. അതിന് സഹായകരമാവുന്ന വിധത്തിൽ ഔദ്യോഗിക നിരീക്ഷണ/ നിയമ പരിരക്ഷാ സംവിധാനങ്ങൾ ഉയർന്നു വരണം. സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമാകമ്മിറ്റി റിപ്പോർട്ട് പല കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടും വെളിച്ചത്തു കൊണ്ടുവരാതിരിക്കുകയും അതിലെ കണ്ടെത്തലുകളിൽ മൗനം പാലിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടുകളും ഈ ആണധികാര ഹുങ്കിന് പ്രോത്സാഹനമാവുന്നുണ്ട്.
'ഒരു തെറ്റും ചെയ്യാത്ത കുട്ടി ഇത്രയും വേദനിച്ചു, കടുത്ത ശിക്ഷാവിധികള്‍ വരണം': അതിജീവിതയ്ക്ക് പിന്തുണ
വരും തലമുറയിലെ പെൺകുട്ടികൾക്കും ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും ആത്മവിശ്വാസത്തോടെ, പരസഹായമില്ലാതെ തങ്ങളുടെ കരിയറിടങ്ങളിൽ സുരക്ഷിതമായി സന്തോഷത്തോടെ ജീവിക്കാൻ കഴിയണം. വിജയ് ബാബു പ്രശ്നത്തിലടക്കം ദുരനുഭവങ്ങൾ പങ്കു വയ്ക്കാനും നിയമപോരാട്ടത്തിനും സന്നദ്ധരാവുന്ന പെൺകുട്ടികൾ അത്തരമൊരു ഭാവിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. അതിജീവിതകൾക്കൊപ്പം നിൽക്കേണ്ടതുണ്ട് കേരളം''.
Recommended Video