വഫ ഫിറോസിന്‍റെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തു; നടപടി മൂന്ന് മാസത്തേക്ക്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ സഹയാത്രിക വഫ ഫിറോസിന്‍റെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. തുടര്‍ച്ചയായി ഗതാഗത നിയമം ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് സസ്പെന്‍റ് ചെയ്തത്.

വഫയുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യേണ്ടതില്ലെന്നായിരുന്നു നേരത്തേ മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചത്. അമിത വേഗത്തില്‍ വാഹനം ഓടിച്ച സംഭവത്തില്‍ നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചതാണെന്നും ഇത് കുറ്റം അംഗീകരിച്ചതിന് തുല്യമാണെന്നുമായിരുന്നു ആദ്യ വാദം. സംഭവം വിവാദമായതോടെയാണ് പുതിയ നടപടി. അതേസമയം കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു. നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീറാം മറുപടി നല്‍കാത്ത സാഹചര്യത്തിലായിരുന്നു ഇത്.
ഒരു വര്‍ഷത്തേക്കാണ് നടപടി. കൈവശമുള്ള ലൈസന്‍സ് തിരുവനന്തപുരം ആര്‍ടിഒയ്ക്ക് മുന്‍പാകയോ ലൈസന്‍സെടുത്ത മട്ടാഞ്ചേരി ജോയിന്‍റ് ആര്‍ടിഒയ്ക്ക് മുന്‍പാകയോ ഉടന്‍ തിരിച്ചേല്‍പ്പിക്കണം.ശ്രീറാം വെങ്കിട്ടരാമന്‍റെയും വഫ ഫിറോസിന്‍റെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് ആണ് വൈകിപ്പിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പോലീസ് അതിന് നൽകിയ വിശദീകരണം.












Click it and Unblock the Notifications