വാഗമൺ സിമി കേസ്; നാല് മലയാളികൾ ഉൾപ്പെടെ 18 പേർ കുറ്റക്കാർ, 17 പേരെ വെറുതെവിട്ടു...
31-ാം പ്രതി ശൈഖ് മെഹ്ബൂബ് വർഷങ്ങൾക്ക് മുൻപ് ഭോപ്പാലിലുണ്ടായ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
കൊച്ചി: വാഗമൺ സിമി കേസിൽ നാല് മലയാളികളടക്കം 18 പ്രതികൾ കുറ്റക്കാരാണെന്ന് പ്രത്യേക എൻഐഎ കോടതി. കേസിൽ 17 പേരെ വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് 17 പേരെയും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി വിട്ടയച്ചത്.
2007 ഡിസംബർ 10 മുതൽ 12 വരെ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ കോട്ടയം വാഗമണിലെ തങ്ങൾപാറയിൽ രഹസ്യമായി ആയുധപരിശീലനം നടത്തിയെന്നതാണ് വാഗമൺ കേസ്. തങ്ങൾപാറയിൽ രഹസ്യയോഗം ചേർന്ന സിമി പ്രവർത്തകർ ആയുധപരിശീലനവും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം 2013 ജനുവരി 23നാണ് കേസിൽ വിചാരണ ആരംഭിച്ചത്.

അഹമ്മദാബാദ്, ബെംഗളൂരു, ദില്ലി, ഭോപ്പാൽ എന്നിവിടങ്ങളിലെ ജയിലുകളിൽ കഴിയുന്ന പ്രതികളെ വീഡിയോ കോൺഫറൻസിലൂടെയാണ് വിചാരണ നടത്തിയത്. ആകെ 35 പ്രതികളുണ്ടായിരുന്ന കേസിൽ 77 പേരെ പ്രോസിക്യൂഷൻ സാക്ഷികളായും വിസ്തരിച്ചു. 31-ാം പ്രതി ശൈഖ് മെഹ്ബൂബ് വർഷങ്ങൾക്ക് മുൻപ് ഭോപ്പാലിലുണ്ടായ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശാദുലി, ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അൻസാർ നദ്വി, അബ്ദുൽ സത്താർ എന്നിവരാണ് വാഗമൺ കേസിൽ ഉൾപ്പെട്ട മലയാളികൾ.












Click it and Unblock the Notifications