സകല കുഴപ്പങ്ങളുടേയും പഴി രാഷ്ട്രീയക്കാർക്ക്, ഉദ്യോഗസ്ഥർക്ക് സൂപ്പർ സ്റ്റാർ ഇമേജ്! കുറിപ്പ് വൈറൽ
ചട്ടപ്രകാരം തന്നെക്കാൾ ഉയർന്ന സ്ഥാനത്തിരിക്കുന്ന മന്ത്രിമാരെ അടക്കം വിറപ്പിക്കുന്ന ദ കിംഗിലെ കളക്ടർ ജോസഫ് അലക്സിന് മലയാളികൾക്കിടയിൽ വൻ ആരാധകരുണ്ട്. രാഷ്ട്രീയക്കാരെന്നോ നേതാവെന്നോ നോക്കാതെ നിയമപ്രകാരം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അതുകൊണ്ട് തന്നെ മലയാളി ആദ്യം ഉപമിക്കാറ് ജോസഫ് അലക്സുമായിട്ടാണ്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിലോടെ ശ്രീറാം വെങ്കിട്ടരാമന് മലയാളി ഹീറോ പട്ടം നൽകിയതും അതുകൊണ്ടാണ്.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്ക് ആ ഹീറോ കേരളത്തിന് വില്ലനായി മാറിയിരിക്കുകയാണ്. ഒരിക്കൽ പുകഴ്ത്തിയവർ തന്നെ ഇപ്പോൾ വലിയ ശബ്ദത്തിൽ ആക്രോശിക്കുന്നു. വിദ്യാഭ്യാസം ഇല്ലാത്ത വെറും രാഷ്ട്രീയക്കാരനായ എംഎം മണി അന്ന് പറഞ്ഞത് ഇപ്പോൾ ശരിയായില്ലേ എന്നതടക്കമുളള വാദങ്ങൾ ഉയരുന്നു. ജനപ്രതിനിധികൾ എന്തുകൊണ്ടാണ് ഉദ്യോഗസ്ഥർക്ക് മുകളിൽ ഇരിക്കുന്നത്.
നിങ്ങൾ ആരെ നിയമിക്കും?
എഴുത്തുകാരൻ വൈശാഖൻ തമ്പി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വായിക്കാം: ''നിങ്ങളുടെ കാര്യങ്ങളൊക്കെ നോക്കിനടത്താൻ ഒരാളെ നിയമിക്കാൻ നിങ്ങൾ തീരുമാനിക്കുന്നു. രണ്ടു പേരാണ് മുന്നിലുള്ളത്. ഒന്ന് എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയതിന്റെ സർട്ടിഫിക്കേറ്റുകളുമായി വന്ന അപരിചിതനായ ഒരാളും, രണ്ട് നിങ്ങൾക്ക് പണ്ട് മുതലേ അറിയാവുന്ന, നിങ്ങളുടെയിടയിൽ ജീവിച്ചു വളർന്ന, നിങ്ങളുടെയത്ര തന്നെ കാര്യപ്രാപ്തിയുള്ള ഒരാളുമാണ്. നിങ്ങൾ ആരെ നിയമിക്കും? രണ്ടാമത്തെയാളിനല്ലേ അവിടെ മുൻഗണന കിട്ടുക?
ജനപ്രതിനിധി ഉന്നത സ്ഥാനം
കാരണം അസാമാന്യ പ്രതിഭയും ബുദ്ധിജീവിയുമൊക്കെ ആണെന്നുള്ളതുകൊണ്ട് ഒരാൾക്ക് നിങ്ങളോട് വിശ്വസ്തതയുണ്ടാകണമെന്നോ, അയാൾക്ക് നിങ്ങളുടെ ഉയർച്ചയിൽ താത്പര്യമുണ്ടാകണമെന്നോ ഗാരന്റിയില്ല. രണ്ടാമത്തെയാളിൽ നിന്ന് അത് കൂടുതൽ പ്രതീക്ഷിക്കാം. നിങ്ങളുടെ അഭിവൃദ്ധിയ്ക്ക് സ്വന്തം നിലയിൽ ഉയർച്ച നേടിയ ആളെക്കാൾ ഗുണപ്പെടുക, നിങ്ങളെ മനസ്സിലാക്കി നിങ്ങൾ അഭിവൃദ്ധി പ്രാപിക്കണം എന്നാഗ്രഹമുള്ള ആളാണ്. ഇത് തിരിച്ചറിയുന്ന ഒരു സാമൂഹ്യക്രമമാണ് ജനാധിപത്യം. അതുകൊണ്ടാണ് ജനപ്രതിനിധി എന്നത് അവിടെ പരമോന്നതമായ ഒരു സ്ഥാനമായിരിക്കുന്നതും, ഉദ്യോഗസ്ഥവൃന്ദം അവർക്ക് താഴെ മാത്രമായിരിക്കുന്നതും.
കാര്യപ്രാപ്തിയുടെ തെളിവ്
ഒരാൾ എങ്ങനെയാണ് ഐ.ഏ.എസ്. നേടുന്നത്? ടാലന്റ് ഉള്ളതുകൊണ്ടാണ്, നല്ലോണം അധ്വാനിച്ചിട്ടാണ് എന്നൊക്കെ പല ഉത്തരങ്ങളുണ്ടാകാം. പക്ഷേ അങ്ങനെ അധ്വാനിച്ച് നേടിയ സ്ഥാനം, കാര്യപ്രാപ്തിയുടെ തെളിവേ ആകുന്നുള്ളൂ. ആ പ്രാപ്തി ഒരാൾ എന്തിനൊക്കെ വേണ്ടി ഉപയോഗിക്കും എന്ന ചോദ്യത്തിന് ആ സ്ഥാനം ഒരു ഉത്തരമല്ല. അതുകൊണ്ടാണ് ഐ.ഏ.എസ്. /ഐ.പി.എസ്. പ്രഭൃതികളെ നിയമപ്രകാരമുള്ള ഭരണനിർവഹണം ഏൽപ്പിക്കുമ്പോഴും, നിയമനിർമാണം ജനപ്രതിനിധികളുടെ ചുമതലയായി നിർത്തിയിരിക്കുന്നത്.
അതൊരു ചെറിയ കാര്യമല്ല
നടത്തിപ്പു ചുമതലയാണ് ഉദ്യോഗസ്ഥർക്ക്, ജനങ്ങൾ തങ്ങൾക്ക് വേണ്ട കാര്യങ്ങളാണ് നടത്തേണ്ടത് എന്നുറപ്പിക്കാനാണ് അവർ തന്നെ തെരെഞ്ഞെടുക്കുന്ന പ്രതിനിധികളെ ഉദ്യോഗസ്ഥർക്ക് മുകളിലിരുത്തുന്നത്. അങ്ങനെയാണ് പ്രോട്ടോക്കോൾ പ്രകാരം ഉദ്യോഗസ്ഥർ ജനപ്രതിനിധികളുടെ താഴെയായിരിക്കുന്നത്. കേരളത്തിലെ മൂന്നര കോടി മനുഷ്യർ ചേർന്ന് തെരെഞ്ഞെടുക്കുന്ന 140 പേർ എന്നുവെച്ചാൽ, അവരിലോരോരുത്തരും രണ്ടരലക്ഷത്തോളം മനുഷ്യർക്ക് തുല്യമായ സ്ഥാനമാണ് സംസ്ഥാനഭരണത്തിൽ നിർവഹിക്കുന്നത്. അതൊരു ചെറിയ കാര്യമല്ല.
ജോസഫ് അലക്സ് എന്ന നായകൻ
തന്റെ പറമ്പിലെ കരിയില പെറുക്കി വിറ്റാൽ പോലും കളക്ടറുടെ ശമ്പളത്തെക്കാൽ കൂടുതൽ കിട്ടും എന്ന് പറയുന്ന, രാഷ്ട്രീയക്കാരെ നാവുബലം കൊണ്ടും കൈയൂക്ക് കൊണ്ടും തോൽപ്പിക്കുന്ന, ജോസഫ് അലക്സ് എന്ന നായകനെ ഓർമ്മയില്ലേ? ദ് കിങ് എന്ന ആ സിനിമ അതിലെ സ്ത്രീവിരുദ്ധതയുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുമ്പോൾ, അത്ര തന്നെയോ കൂടുതലോ ഗൗരവമുള്ള ഈ ആശയം ശ്രദ്ധിക്കപ്പെടാറില്ല. ജനപ്രതിനിധികളെല്ലാം വിഡ്ഢികളും അഴിമതിക്കാരും ആണെന്നും, പരീക്ഷയിൽ റാങ്ക് നേടിയ ഉദ്യോഗസ്ഥരാണ് ശരിയ്ക്കുള്ള ഹീറോമാർ എന്നും പറഞ്ഞുവെക്കുന്നതിൽ പരം പ്രതിലോമകരമായ ഒരു ആശയം ജനാധിപത്യത്തിൽ ഇല്ല.
ഇവർക്ക് സൂപ്പർസ്റ്റാർ ഇമേജ്
അവിടന്ന് ഇവിടം വരെ, ഹീറോയിസത്തിന്റെ പേരിൽ വാഴ്ത്തപ്പെടുന്ന ഉദ്യോഗസ്ഥർ ഒരുപാട് ഉണ്ടായിട്ടുണ്ട് കേരളത്തിൽ. സകല കുഴപ്പങ്ങളുടേയും പഴി രാഷ്ട്രീയക്കാരുടെ ചുമലിൽ ചാർത്തുമ്പോൾ, ഇവർക്ക് സൂപ്പർസ്റ്റാർ ഇമേജാണ് കിട്ടുക. നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കരുത് എന്നല്ല പറഞ്ഞുവരുന്നത്, പക്ഷേ കാര്യങ്ങളുടെ കിടപ്പുവശം അറിയാതെ പോകരുത്. ഈ നാട്ടിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയക്കാരിലൂടെയാണ്- നല്ലതായാലും ചീത്തയായാലും. എന്തൊക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞാലും, അവർ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെ തന്നെ പ്രതിനിധികളാണ്. തെരെഞ്ഞെടുപ്പ് പാളിപ്പോയാൽ, ആദ്യത്തെ പഴി തെരെഞ്ഞെടുക്കുന്നവർക്ക് മേലാണ് വരേണ്ടത്. തെരെഞ്ഞെക്കപ്പെട്ടവരുടെ ഉത്തരവാദിത്വം അതിന് താഴെയേ വരൂ''.
ഫേസ്ബുക്ക് പോസ്റ്റ്
വൈശാഖൻ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കയ്യേറ്റക്കാരുടെ പേടിസ്വപ്നം, ന്യൂജെന് ജോസഫ് അലക്സ്! സൂപ്പർ ഹീറോയിൽ നിന്ന് വില്ലനായി ശ്രീറാം