വാളയാർ കേസ്; പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ സിഡബ്ലൂസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. രാജേഷിനെ മാറ്റി. വാളയാർ പീഡനക്കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി അഡ്വ. രാജേഷ് ഹാജരായിരുന്നു. പ്രദീപ് കുമാറിനെ കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.
പീഡനക്കേസ് പ്രതിക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് സർക്കാരിനേയും വലിയ തോതിൽ പ്രതിരോധത്തിൽ ആക്കിയിരുന്നു. അഡ്വ.രാജേഷിന്റെ നടപടിക്കെതിരെ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. വാളയാറിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ ബന്ധുക്കളും രാജേഷിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
വിഷയത്തിൽ നിയമസഭയിൽ മറുപടി നൽകിയ ശേഷമാണ് മുഖ്യമന്ത്രിയുടെ നടപടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജേഷിനെതിരായ നടപടി. കേസിൽ ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി യുവജന സംഘടനകളും രാജേഷിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വാളയാർ കേസിൽ ഇടപെടുമെന്ന് ദേശീയ ശിശുക്ഷേമ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.