വാളയാര്‍ കേസില്‍ മാതാപിതാക്കളുടെ സമരം രണ്ടാം ദിവസം; പ്രതിപക്ഷ നേതാവ് വാളയാറിലേക്ക്
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി തേടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് . മരിച്ച കുട്ടികള്‍ കളിച്ചു വളര്‍ന്ന അതേ വീട്ടു മുറ്റത്താണ് "വിധിദിനം മുതല്‍ ചതി ദിനം വരെ" എന്ന പേരില്‍ മാതാപിതാക്കള്‍ സമരം നടത്തുന്നത്. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവര്‍ വാളയാറിലെത്തി സമര സ്ഥലം സന്ദര്‍ശിക്കും. കേസില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് കേസ് എങ്ങുമെത്താതെ പോയതെന്നാണ് കോണ്‍ഗ്രസ് ആരോപണം . വാളയാറില്‍ മദ്യ ദുരന്തം നടന്ന ചെല്ലങ്കാവ് കോളനിയിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശനം നടത്തും. വാളായാര്‍ കേസിന്റെ ശദ്ധ തിരിച്ചു വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് വാളയാറിലുണ്ടായ മദ്യ ദുരന്തമെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു .
ഇന്നലെ സമരവേദി സന്ദര്‍ശിച്ച പാലക്കാട് എം പി വി കെ ശ്രീകണ്ഠന് പെണ്‍കുട്ടികളുടെ കുടുബം മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും അവര്‍ക്ക് നീതി ലഭ്യമായില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു . നേരത്തെ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. ഇതിനിടെ കേസന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സോജന് നിര്‍ബന്ധിച്ചെന്ന് കുട്ടികളുടെ രണ്ടാനച്ഛന് വെളിപ്പെടുത്തി. സോജന് പൊലീസില്‍ ഉദ്യോഗ കയറ്റം നല്‍കിയത് നേരത്തെ വിവാദമായിരുന്നു .
2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാളയാറില്‍ 13ഉം 9ഉം വയസായ രണ്ട് ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിരയായി കൊല്ലപ്പെടുകയായിരുന്നു . സഹോദരിമാരായ ഇവരെ ആദ്യം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കൊല്പാതകം ആണെന്ന് തെളിഞ്ഞത്.
കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് വിധി പറഞ്ഞ പാലക്കാട് പോക്സോ കോടതി മതിയായ തെളുവുകളില്ലെന്ന കാരണത്താല്‍ പ്രതികളെ വെറുതെ വിട്ടു. കേസിന്റെ അന്വേഷണ കാലയളവില്‍ തന്നെ അന്വഷണ സംഘത്തിനെതിരെ നിരവധി ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. കേസില്‍ പുനരന്വേഷണം നടത്തി പ്രതികള്‍ക്ക് തക്കതായ ശിക്ഷ മേടിച്ചു ന്ല്‍കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ നിരവധി സന്നധ സംഘടനകളും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.