വിവാദമായ വാളയാർ കേസിൽ വിധി! പ്രതികളെ വെറുതെ വിട്ടു, വിധി പാലക്കാട് പോക്സോ കോടതിയുടേത്!
പാലക്കാട്: വിവാദമായ വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിധി. മൂന്ന് പ്രതികളെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. വി മധു, ഷിബു, എം മധു എന്നിവരാണ് വിട്ടയക്കപ്പെട്ടവര്‍. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!
പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടിയുണ്ട്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.
2017 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിമൂന്നും ഒന്‍പതും വയസ്സ് മാത്രമായിരുന്നു പെണ്‍കുട്ടികളുടെ പ്രായം. പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യ പെണ്‍കുട്ടിയുടെ മരണത്തിന് 40 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ പെണ്‍കുട്ടി മരണപ്പെട്ടതിന് പിറകെയാണ് പീഡന വിവരം പുറത്തായത്.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ ബന്ധുക്കളും അച്ഛന്റെ സുഹൃത്തും അടക്കമുളളവരാണ് പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. പെണ്‍കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകന്‍ വി മധു, അമ്മയുടെ ഇളയച്ഛന്റെ മകന്‍ എം മധു, അച്ഛന്റെ സുഹൃത്ത് ഷിബു, അയല്‍വാസിയായ പ്രദീപ് കുമാര്‍, അയല്‍വാസിയായ പതിനേഴുകാരന്‍ എന്നിവരെ പ്രതിചേര്‍ത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ പ്രദീപ് കുമാറിനെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.