'ഒറ്റയ്ക്ക് നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കിൽ മോദി അവതാരപുരുഷൻ'! വത്സൻ തില്ലങ്കേരിയുടെ പ്രസംഗം വൈറൽ
കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ വിശ്വാസികളുടെ സമരമെന്ന് പറഞ്ഞ ബിജെപി, ഇത് രാഷ്ട്രീയ സമരമാണെന്ന് തുറന്ന് സമ്മതിച്ച് കഴിഞ്ഞു. കെ സുരേന്ദ്രനും വിവി രാജേഷും അടക്കമുളള നേതാക്കള്‍ സന്നിധാനത്ത് തമ്പടിച്ച് ബിജെപിയുടെ അജണ്ട നടപ്പിലാക്കി. കണ്ണൂരില്‍ നിന്ന് വത്സന്‍ തില്ലങ്കേരി എന്ന ആര്‍എസ്എസ് നേതാവിനേയും ബിജെപി ശബരിമലയിലേക്ക് ഇറക്കുമതി ചെയ്തു.
ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ വത്സന്‍ തില്ലങ്കേരി തന്നെ കടുത്ത ആചാരലംഘനം നടത്തിയതോടെ സംഘപരിവാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണൂരിലെ ആര്‍എസ്എസ് ഗുണ്ടയായ ക്രിമിനലാണ് വത്സന്‍ തില്ലങ്കേരിയെന്ന് സിപിഎം ആരോപിക്കുന്നു. ഒരു ക്രിമിനലിനെ സന്നിധാനത്തേക്ക് ആചാരസംരക്ഷണത്തിന് അയച്ച ബിജെപിയുടെ ശബരിമല വിഷയത്തിലെ ആത്മാര്‍ത്ഥതയേയും സിപിഎം ചോദ്യം ചെയ്യുന്നു. അതിനിടെ വത്സന്‍ തില്ലങ്കേരിയുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്.
പ്രസംഗ വീഡിയോ വൈറൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത് എന്നും അതുകൊണ്ട് മോദി അവതാര പുരുഷനാണ് എന്നും വത്സന്‍ തില്ലങ്കേരി പൊതുപരിപാടിയില്‍ പ്രസംഗിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശ്രീരാമനോടും ശ്രീകൃഷ്ണനോടുമാണ് നരേന്ദ്ര മോദിയെ വത്സൻ തില്ലങ്കേരി ഉപമിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്.
ഗുജറാത്ത് കൂട്ടക്കൊലയിലെ ചോരക്കറ
മുസ്ലീംങ്ങളെ കൂട്ടക്കൊല നടത്താന്‍ അന്നത്തെ ഗുജറാത്തിലെ മോദി സര്‍ക്കാര്‍ ഒത്താശ ചെയ്തു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മെഹ്ത, മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അടക്കമുളളവര്‍ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയവരാണ്. പക്ഷേ കോടതി മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍ മോദി ആയിരങ്ങളെ കൂട്ടക്കൊല ചെയ്തു എന്ന തരത്തിലാണ് വത്സന്‍ തില്ലങ്കേരി പ്രസംഗിക്കുന്നത്.
നാലായിരം പേരെ കൊന്നിട്ടുണ്ട്
വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെയാണ്: നാലായിരം ആളുകളെ മോദി ഒറ്റയ്ക്ക് കൊന്നിട്ടുണ്ട് എന്നാണ് പറയുന്നത്. ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്ക് മോദി ഇത്രയും വലിയ ആവേശമായതിന്റെ ഒരു കാരണമതാണ്. നമ്മുടെ പുരാണങ്ങളില്‍ ശ്രീകൃഷ്ണന്‍ ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്. ശ്രീരാമന്‍ ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്.
മോദി അവതാര പുരുഷൻ
അങ്ങനെ ഇത്രയും ആളുകളെ കൊന്നവരെയാണ് അവതാര പുരുഷന്മാര്‍ എന്ന് പറയുന്നത്. മോദി ഒറ്റയ്ക്ക് നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കില്‍ മോദി അവതാര പുരുഷനാണ്''. മോദിയെ അവതാര പുരുഷനാക്കിക്കൊണ്ടുളള വത്സന്‍ തില്ലങ്കേരിയുടെ വാക്കുകള്‍ക്ക് ആളുകള്‍ കയ്യടിപ്പ് ആര്‍പ്പ് വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കണ്ണൂരിലെ ആർഎസ്എസ് പ്രമുഖൻ
കണ്ണൂരിലെ രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ കേട്ടിട്ടുളള പേരായിരിക്കും വത്സന്‍ തില്ലങ്കേരിയുടേത്. കണ്ണൂരിലേത് അടക്കം മലബാറിലെ ആര്‍എസ്എസ് പ്രതിസ്ഥാനത്തുളള കൊലപാതകങ്ങള്‍ക്ക് പിന്നിലെ സുത്രധാരന്‍ വത്സന്‍ തില്ലങ്കേരിയാണ് എന്നാണ് സിപിഎമ്മുകാര്‍ ആരോപിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ യാക്കൂബിന്റെ കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന പ്രതി കൂടിയാണ് വത്സന്‍ തില്ലങ്കേരി.
കൊലക്കേസിലെ പ്രതി
പുന്നാട്ടെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദിന്റെ കൊലക്കേസില്‍ വത്സന്‍ തില്ലങ്കേരി പ്രതി ചേര്‍ക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുളള ഒരാളെ ശബരിമലയിൽ നിയോഗിച്ചത് സംഘർഷമുണ്ടാക്കാൻ ആയിരുന്നുവെന്നും സിപിഎം അനുകൂലികൾ ആരോപിക്കുന്നുണ്ട്. കൊല നടത്തിയെന്ന് പറയുന്ന ആളെ അവതാര പുരുഷനാക്കുന്ന തരം ക്രിമിനൽ മാനസികാവസ്ഥയാണ് വത്സൻ തില്ലങ്കേരിക്കെന്ന് പ്രസംഗ വീഡിയോ പങ്കുവെച്ച് സൈബർ സഖാക്കൾ കുറ്റപ്പെടുത്തുന്നു.
ലാദനും അവതാരമല്ലേ
എത്ര കൊലപാതകം നടത്തിയ എന്നതാണ് അവതാര പുരുഷനാക്കുന്നതിനുളള അളവ് കോലെങ്കിൽ ഒസാമ ബിൻ ലാദൻ അടക്കമുളളവർ അവതാര പുരുഷന്മാരല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ ബിജെപി എത്രത്തോളം പിന്തുണയ്ക്കുന്നു എന്നതിന് ഉദാഹരണമാണ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വീഡിയോ കാണാം
വത്സൻ തില്ലങ്കേരിയുടെ പ്രസംഗം
ആർഎസ്എസ് നേതാക്കൾ കെ സുധാകരനെ കണ്ടു, ബിജെപിയിലേക്ക് ക്ഷണം! സ്ഥിരീകരിച്ച് സുധാകരൻ