യതീഷ് ചന്ദ്രയുടെ വിരട്ടല്‍ ഏറ്റു! വത്സന് തില്ലങ്കേരി ഇത്തവണ ശബരിമലയിലേക്ക് ഇല്ല?
ചിത്തിര ആട്ട പൂജയ്ക്കും തുലാമാസ പൂജയ്ക്കും ശബരിമല ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അടക്കിവാണിരുന്നെങ്കിലും മണ്ഡല മകര വിളക്ക് പൂജയ്ക്ക് നട തുറന്നതോടെ സ്ഥിതി വ്യത്യസ്തമായിട്ടുണ്ട്. നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ച് മലചവിട്ടാനെത്തിയവരെ ഒന്നിന് പുറകേ ഒന്നായി പോലീസ് പൂട്ടിയതോടെ ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്ന് തുടങ്ങി. നിരോധനാജ്ഞ നിലനില്‍ക്കേ തന്നെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പിന്നാലെ ബിജെപി നേതാവ് കെ സുരേന്ദ്രനേയും പോലീസ് പൂട്ടി. ഇപ്പോഴും വിവിധ കേസുകളിലായി സുരേന്ദ്രന് അഴിക്കുള്ളിലാണ്. ഇതോടെ ചിത്തിര ആട്ട പൂജയ്ക്ക് ശബരിമലയുടെ നിയന്ത്രണം ഏറ്റെടുത്ത വിവാദ നായകനായ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരി ഈ മണ്ഡലകാലത്ത് സന്നിധാനത്തിൽ എത്തില്ല എന്നാണ് സൂചനകൾ.
കര്‍ശന നടപടി
സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല നട തുറന്ന രണ്ട് അവസരങ്ങളിലും നിലയ്ക്കലും പമ്പയിലുമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ ബിജെപി ആര്‍എസ്എസ് നേതാക്കളെ പോലീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് പൂജയ്ക്ക് നട തുറന്ന പിന്നാലെ സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ഈ നേതാക്കളെയെല്ലാം മലയിലേക്ക് കടത്തിവിടേണ്ടെന്നായിരുന്നു പോലീസ് തിരുമാനം.
ശശികലയും കസ്റ്റഡിയില്‍
ഇതോടെ നട തുറന്ന പിന്നാലെ മലയിലേക്ക് ആദ്യമെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ രണ്ടാമതും മലകയറാനെത്തിയതോടെ നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര പ്രാര്‍ത്ഥിച്ച ഉടനെ മലയിറങ്ങുമെന്ന് അവരില്‍ നിന്ന് ഉറപ്പ് വാങ്ങിയായിരുന്നു മലകയറാനനുവദിച്ചത്.
റിമാന്റ് ചെയ്തു
പിന്നാലെ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനേയും സംഘത്തേയും പോലീസ് പൂട്ടി. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്. തുടര്‍ന്ന് കോടതി സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജയിലില്‍ തന്നെ
ജാമ്യത്തിനായി സുരേന്ദ്രന് കോടതിയെ സമീപിച്ചെങ്കിലും കണ്ണൂരില്‍ ബിജെപിയുടെ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ വീണ്ടും ജയിലില്‍ തന്നെ തുടരുകയായിരുന്നു സുരേന്ദ്രന്.
വധശ്രമ ഗൂഡാലോചന
ചിത്തിര ആട്ടപൂജയ്ക്ക് നട തുറന്നപ്പോള്‍ ഉണ്ടാക്കിയ സംഘര്‍ഷത്തിന്റെ പേരില്‍ വീണ്ടും പോലീസ് സുരേന്ദ്രനെ പൂട്ടി. തൃശ്ശൂര്‍ സ്വദേശിനി ലളിത രവിയെ ആക്രമിച്ച സംഭവത്തിലായിരുന്നു ഇത്. ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
വത്സന് തില്ലങ്കേരി വരില്ല?
സംഗതി ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയും ശബരിമലയില്‍ എത്താന്‍ ആര്‍എസ്എസ് നേതാക്കള്‍ ശ്രമിച്ചാല്‍ അവരേയും പോലീസ് കുടുക്കിയേക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതോടെ ശബരിമലയില്‍ കഴിഞ്ഞ ചിത്തിര ആട്ടത്തിന് സന്നിധാനത്ത് ഭക്തരുടെ മേല്‍ ആധിപത്യം ഏറ്റെടുത്ത വത്സന് തില്ലങ്കേരി മലകയറിയില്ലേക്കുമെന്നാണ് വിവരം.
നിയന്ത്രണം ഏറ്റെടുത്തു
ചിത്തിര ആട്ട വിളക്കിന് സുരക്ഷാ ചുമതലയുളള പോലീസിനെ നിസ്സഹായരാക്കി വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തിലുളള സംഘപരിവാറുകാര്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ദയനീയമായ കാഴ്ചയായിരുന്നു ഉണ്ടായത്. അത് മാത്രമല്ല പോലീസിന്റെ സാന്നിധ്യത്തില്‍, പോലീസിന്റെ മൈക്ക് ഉപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിക്കുകയുമുണ്ടായി വത്സന് തില്ലങ്കേരി.
അപകടകാരികള്‍ കുടുങ്ങും
ഇതിനിടെ ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനവും തില്ലങ്കേരി നടത്തിയിരുന്നു. ഇങ്ങനൊക്കയുള്ള വിവാദം നിലനില്‍ക്കേ സന്നിധാനത്ത് വീണ്ടും എത്താതിരിക്കുന്നതാണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് നല്ലതെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. സന്നിധാനത്തെത്തുന്ന 'അപകടകാരിക'ളായ ആര്‍എസ്എസ് നേതാക്കളെ തടയുമെന്നാണ് പോലീസ് നിലപാട്.
വരുന്നേ ഇല്ല
കഴിഞ്ഞ തവണ സന്നിധാനത്ത് സമരത്തിനിരുന്ന നേതാക്കളെ ഇപ്പോള്‍ നിലയ്ക്കലും പമ്പയിലുമൊന്നും കാണാനില്ല. കെ സുരേന്ദ്രന്റെ അറസ്റ്റോടെ ഏറെക്കുറേ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ പ്രതിസന്ധിയില്‍ ആയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വത്സന് തില്ലങ്കേരി വരാതിരിക്കുന്നതെന്നും പറയപ്പെടുന്നു.