കൈകൂപ്പി വന്ദേമാതരം പാടുന്നതിനെതിരെ ഫത്‌വ!
കൊല്ലം: എരുമേലിയിലെ പന്നിയിറച്ചി സംഭവത്തിന് പിന്നാലെ തെക്കന്‍ കേരളത്തിലെ സ്‌കൂളിൽ വീണ്ടും വര്‍ഗീയവാദികള്‍ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ വന്ദേമാതരം നൃത്താവിഷ്‌കാരത്തിനാണ് ഇത്തവണ വര്‍ഗീയവാദികള്‍ കത്തിവെച്ചത്. വന്ദേമാതരം നൃത്താവിഷ്‌കാരത്തിനിടെ കുട്ടികള്‍ കൈകൂപ്പുന്ന രംഗമുണ്ട് എന്നതായിരുന്നു എതിര്‍പ്പിന് കാരണം. എതിര്‍പ്പിനെ തുടര്‍ന്ന് പരിപാടി തന്നെ വേണ്ടെന്ന് വെച്ചു.
കൊല്ലം കരിക്കോട് ടി കെ എം സെന്റിനറി സ്‌കൂളിലെ പ്ലസ് ടു വരെയുള്ള കുട്ടികളെ അണിനിരത്തിയാണ് നൃത്താവിഷ്‌കാരം പദ്ധതിയിട്ടത്. ഇതിനായി പരിശീലവും തുടങ്ങിയിരുന്നു. ആറായിരം സ്‌കൂള്‍ കുട്ടികളെ ഒന്നിച്ച് അണി നിരത്തി ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനുള്ള സ്‌കൂളിന്റെ ശ്രമമാണ് വര്‍ഗീയ വാദികളുടെ ഇടപെടലിനെ തുടര്‍ന്ന് ഇല്ലാതായത്.
എരുമേലിയിലെ പോലെ തന്നെ മുസ്ലിം മതവിശ്വാസികളാണ് ഇവിടെയും എതിര്‍പ്പുമായി വന്നത്. കൈ കൂപ്പുന്നത് ഖുര്‍ ആന്‍ പ്രകാരം അനുവദനീയമല്ല എന്നാണ് സമുദായ പ്രമുഖരുടെ വാദം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിച്ച ഒരു സ്ഥാനാര്‍ഥിയുടെ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ എതിര്‍പ്പുമായി എത്തിയത്. സ്ഥാനാര്‍ഥിയുടെ കുട്ടിയും ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.
സ്‌കൂളില്‍ പഠിക്കുന്നത് കൂടുതലും മുസ്ലിം കുട്ടികളായതിനാല്‍ പരിപാടി നടത്താനാവില്ല എന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. കൈ കൂപ്പുന്ന രംഗം ഒഴിവാക്കിയെങ്കിലും വന്ദേമാതരം പാടാനും പറ്റില്ല എന്ന് വാശി പിടിച്ചതിനെ തുടര്‍ന്ന് ഇത് പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നു. ദേശീയ ഗീതമായ വന്ദേമാതരത്തിനെതിരെ ഇതിന് മുമ്പും മുസ്ലിം വര്‍ഗീയവാദികള്‍ രംഗത്തുവരികയും ഫത്‌വകള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എരുമേലി വിവാദം പോലെ തന്നെ ഈ സംഭവവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കഴിഞ്ഞു.