പ്രവാസി വനികള്‍ക്കായി 'വനിതാമിത്രം' സംരംഭക വായ്പാ പദ്ധതി, ഈ വര്‍ഷം 1000 പേർക്ക് പരിശീലനം
തിരുവനന്തപുരം: വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന പ്രവാസി വനിതകള്‍ക്കായുളള സംരംഭക വായ്പാ പദ്ധതി 'വനിതാമിത്ര'യ്ക്ക് തുടക്കമായി. തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ നടന്ന വനിതാ വികസന കോര്‍പ്പറേഷന്റെ മെഗാ സംരംഭക കൂട്ടായ്മയില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്‍ഡ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
പല കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുളള നിരവധി പദ്ധതികളാണ് വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിലൊരു കൈസഹായമാണ് 'വനിതാമിത്ര' എന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കി വരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍.ഡി.പി.ആര്‍.ഇ.എംന്റെ ഭാഗമായിട്ടാണ് 'വനിതാമിത്രം' നടപ്പിലാക്കുന്നത്.
'1970കള്‍ മുതല്‍ തന്നെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഏറെ സംഭാവനകൾ നല്‍കുന്നതും ഉത്തേജിപ്പിക്കുന്നതും മലയാളികളായ പ്രവാസലോകമാണ്. എന്നാല്‍ പ്രവാസ ലോകത്തെ സ്ത്രീകളെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഗദ്ദാമകളായും (ഗള്‍ഫിലെ വീട്ടുജോലിക്കാര്‍), മറ്റുമുളള ലോ പ്രൊഫൈല്‍ ജോലികൾക്ക് വിദേശത്തേക്ക് പോകുന്നവര്‍ അനുവഭിക്കുന്ന ദുരിതങ്ങള്‍ നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്'. ഗള്‍ഫില്‍ വീട്ടുജോലിക്കു നിന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന പ്രമുഖ നാടക, സിനിമാ അഭിനേത്രി നിലമ്പൂര്‍ ആയിഷയുടെ ആത്മകഥ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇത്തരം സ്ത്രീകളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് 'വനിതാ മിത്ര' പദ്ധതി ആവിഷ്‌കരിച്ചത്. വിദേശത്ത് കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ജീവിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി വനിതകള്‍ക്ക് പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. ഇതിന് വിദേശത്ത് രണ്ടു വര്‍ഷം ജോലി ചെയ്യണമെന്ന നിബന്ധന ഇല്ലെന്നും ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു.
വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 'സമീപ കാലത്ത് വനിതാ വികസന കോര്‍പറേഷന്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആദ്യ വര്‍ഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വാര്‍ഷിക വായ്പ വിതരണം 165.05 കോടി രൂപ, 11866 പേര്‍ക്ക് നല്‍കിക്കൊണ്ട് കൈവരിച്ചു. ഈ സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വനിത വികസന കോര്‍പറേഷന്‍ മുഖേന 2600 ഓളം വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള വായ്പാ ധന സഹായം നല്‍കണമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വായ്പകളിലൂടെ 7000 ഓളം വനിതകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്'. ഇത്തരത്തില്‍ പ്രതിവര്‍ഷം ശരാശരി 30,000 വനിതകള്‍ക്ക് പ്രയോജനം ലഭിച്ചു വരുന്നുണ്ടെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.
വരുന്നു 'കേരള സവാരി'... സര്‍ക്കാരിന്റെ ഓണ്‍ലൈൻ ടാക്സി സര്‍വീസ് ബുധനാഴ്ച മുതൽ
വനിതകള്‍ക്ക് സ്ഥിരമായ ജോലിയും വരുമാനവും സൃഷ്ടിക്കുകയാണ് 'വനിതാമിത്ര' പദ്ധതിയുടെ ലക്ഷ്യമെന്ന് നോര്‍ക്ക റൂട്ട്‌സ് സി. ഇ. ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയും ചടങ്ങില്‍ വ്യക്തമാക്കി. രാജ്യം 75ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന അവസരത്തില്‍ ഓരോ സംരംഭകനും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാവുകയാണ്. കാര്യക്ഷമതയും മത്സരക്ഷമതയും അതോടൊപ്പം നിത്യനൂതന ആശയങ്ങളും സംരംഭകര്‍ക്ക് വേണമെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി ഓര്‍മിപ്പിച്ചു. 2022- 2023 സാമ്പത്തിക വര്‍ഷം 1000 വനിതാ സംരംഭകര്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കുന്ന പദ്ധതിക്കും ഇതോടെ തുടക്കമായി. ചടങ്ങില്‍ പദ്ധതിയുടെ ഭാഗമായ സംരംഭകര്‍ക്കുളള വായ്പാ വിതരണവും നടന്നു. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
Recommended Video