വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിൻ അറസ്റ്റിൽ, ക്രിസ്പിൻ കേസിലെ അഞ്ചാം പ്രതി, ജാമ്യമില്ല!!
ആലുവ: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐജിയുടെ നേതൃത്വത്തിൽ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ അഞ്ചാം പ്രതിയാണ് അറസ്റ്റിലായ ക്രിസ്പിൻ സാം. ശ്രീജിത്ത് പോലീസ് ലോക്കപ്പില്‍ വച്ച് ക്രൂരമായ മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം മര്‍ദിച്ചതായി ശ്രീജിത്തിന്റെ ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിരുന്നു. എന്നാൽ മർദ്ദിച്ചവരുടെ കൂട്ടത്തില്‍ സിഐ ഉൾപ്പെടാത്തതിനാൽ കൊലക്കുറ്റം ഒഴികെയുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കസ്റ്റഡി മരണത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും സിഐ ക്രിസ്പിനെതിരെയുണ്ട്.
സിഐയ്ക്കെതിരെ കൊലക്കുറ്റമില്ല
വാരാപ്പുഴ ദേവസ്വം പാടം സ്വദേശി ശ്രീജിത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വാരാപ്പുഴ എസ്ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു. എന്നാല്‍ സിഐ ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലെങ്കിലും അന്യായമായി തടങ്കലിൽ വെക്കുക, തെളിവ് നശിപ്പിക്കൽ, രേഖകളിൽ തിരിമറി നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ക്രിസ്പിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുന്ന സിഐയ്ക്ക് ജാമ്യം അനുവദിക്കേണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. രാത്രിയിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ അന്യായമായി തടങ്കലിൽ വെക്കാന്‍ സിഐ ഒത്താശ ചെയ്തുുവെന്ന് കണക്കൂകൂട്ടിയാണ് അന്വേഷണം സംഘം ക്രിസ്പിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
സ്റ്റേഷനിലിട്ട് മർദിച്ചു
ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നും പ്രതികളായ പോലീസുകാര്‍ ചേര്‍ന്ന് ചവിട്ടിക്കൂട്ടുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം പിടികൂടിയ ഉടനെ വീടിന് സമീപത്ത് വെച്ച് പോലീസുകാർ മര്‍ദിച്ചതായി ശ്രീജിത്ത് മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കിയിട്ടുണ്ട്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ആദ്യം പറഞ്ഞത്. നിലത്തേക്ക് വലിച്ചിട്ട് വയറ്റില്‍ ചവിട്ടിയെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. ഇതാണ് കടുത്ത വയറുവേദനയ്ക്ക് കാരണമായത്. കുടല് അറ്റുപോകാനിടയാക്കിയതെന്നും സംഘം ചൂണ്ടിക്കാണിച്ചിരുന്നു. മർദ്ദനവും മരണകാരണമായിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുവാവിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗർ ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് എസ്ഐ ദീപകിനെയും പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. റൂറൽ ടൈഗർ ഫോഴ്സിനെ നിയന്ത്രിച്ചിരുന്ന റൂറൽ എസ്പി എവി ജോര്‍ജിനെയും സ്ഥലം മാറ്റിയിരുന്നു. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിലാണ് സ്ഥലംമാറ്റം. തൃശൂർ പോലീസ് അക്കാദമിയിലേക്കാണ് എവി ജോർജിനെ സ്ഥലംമാറ്റിയത്.
കുടുംബം ഹൈക്കോടതിയിൽ
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ച് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നാണ് കുടുംബം ഉന്നയിക്കുന്ന ആവശ്യം. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ എസ്ഐ ദീപകും കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് സിഐ ക്രിസ്പിൻ സാം അറസ്റ്റിലായത്.