ശ്രീജിത്തിന് ഗുരുതര പരിക്കില്ല, അടിപിടി നടന്നിട്ടുണ്ട്.. പോലീസിനെ രക്ഷിക്കാനോ മെഡിക്കൽ റിപ്പോർട്ട്!
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ കുന്തമുനകളെല്ലാം വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ അടക്കമുള്ള പോലീസുകാര്‍ക്കാണ്. എസ്‌ഐയും മറ്റ് പോലീസുകാരും ശ്രീജിത്തിനെ മര്‍ദിച്ചതിന് സഹോദരനും അമ്മയും അടക്കമുള്ള സാക്ഷികളുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും പറവൂര്‍ സിഐ അടക്കമുള്ള നാല് പോലീസുകാര്‍ക്ക് എതിരാണ്. എസ് ഐ ദീപക് കേസില്‍ പ്രതിയാകാനും സാധ്യതയുണ്ട്. അതിനിടെ പോലീസിന് പിടിവള്ളിയായി ശ്രീജിത്തിന് ഗുരുതര പരിക്കില്ലെന്ന് രേഖപ്പെടുത്തിയ ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.
പറവൂര്‍ താലൂക്കാശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അടിപിടി നടന്നിട്ടുണ്ട് എന്ന് മാത്രമാണ് ഈ ആദ്യത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ പോലീസ് മര്‍ദ്ദിച്ചുവെന്ന് ശ്രീജിത്ത് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന്റെ പരിക്കുകളുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടില്ല.
അതായത് കോടതിയില്‍ ഹാജരാക്കും മുന്‍പ് ശ്രീജിത്തിന് പരിക്കുകള്‍ ഒന്നുമില്ലായിരുന്നു എന്നാണ് ഈ റിപ്പോര്‍ട്ടിലെ വാദം. പോലീസിനെ രക്ഷിക്കാനാണോ ഇത്തരമൊരു മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയത് എന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോഴും പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷവും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് അമ്മയും സഹോദരനും അടക്കമുള്ളവര്‍ പറയുന്നത്. ശ്രീജിത്തിന് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പറയുന്നത്. ശ്രീജിത്തിന്റെ നെഞ്ചില്‍ ബൂട്ട്‌സ് ഇട്ട് ചവിട്ടിയ പാടുകളുണ്ടെന്നും മൂക്കില്‍ നിന്ന് രക്തം ഒലിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
ശ്രീജിത്തിന്റെ മരണത്തിന് കാരണമായത് ആന്തരികാവയവങ്ങള്‍ക്ക് ഏറ്റിട്ടുള്ള ക്ഷതമാണ്. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ഇവ കയ്യോ കാലോ ഉപയോഗിച്ച് മര്‍ദ്ദിച്ചത് മൂലമുണ്ടായ ക്ഷതങ്ങളാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചെറുകുടലില്‍ മുറിവുണ്ട്. പരിക്കുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുകുടലിലെ മുറിവില്‍ നിന്നും ഭക്ഷണം പുറത്തേക്ക് വന്ന് രക്തത്തിൽ അണുബാധയേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ശക്തമായ വയറ് വേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജിത്ത് തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.
മണിയെ അധിക്ഷേപിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്.. മണിയുടെ കുടുംബം നിയമനടപടിക്ക്!
കണ്ണിൽച്ചോരയില്ലാത്ത പോലീസ് ക്രൂരത, മർദ്ദിച്ച് മലം വിസർജ്ജിച്ചു.. ' നിന്നെക്കൊണ്ട് തന്നെ കോരിക്കും'!