വരാപ്പുഴ പീഡനം; ശോഭാ ജോൺ 18 വർഷം അകത്ത് കിടക്കും!! ജയരാജൻ നായർക്ക് 11 വർഷം തടവ്!!
വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ശോഭാ ജോണിന് 18 വർഷം കഠിന തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും അടയ്ക്കണം.
കൊച്ചി: വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ശോഭാ ജോണിന് 18 വർഷം കഠിന തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും അടയ്ക്കണം. കേസിലെ എട്ടാം പ്രതി ജയരാജൻ നായരെ 11 വർഷത്തേക്കും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് എട്ട് വർഷമായി അനുഭവിച്ചാൽ മതിയാകും.
ശോഭാ ജോണും ജയരാജൻ നായരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ശോഭാ ജോണിന്റെ ഡ്രൈവർ കേപ്പൻ അനി, പെൺകുട്ടിയുടെ സഹോദരി പുഷ്പവതി, സഹോദരിയുടെ ഭർത്താവ് വിനോദ് കുമാർ എന്നിവരെയാണ് വെറുതെ വിട്ടത്. ഒരു പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു.
വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ആദ്യ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
2011 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വരാപ്പുഴയിൽ ശോഭാജോൺ വാടകയ്ക്കെടുത്ത വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരിയായ ശോഭാജോൺ ആണ് കേസിലെ മുഖ്യപ്രതി.