എവി ജോർജിന് ആശ്വാസം.. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലക്കേസിൽ എവി ജോർജിനെ പ്രതി ചേർക്കില്ല
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതി ചേര്‍ക്കില്ല. എവി ജോര്‍ജ് ക്രിമിനല്‍ കുറ്റകൃത്യം നടത്തിയതിന് തെളിവില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് നടപടി. ഡിജിപി മഞ്ചേരി ശ്രീധരന് നായരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിയമോപദേശം നല്‍കിയത്. വകുപ്പുതല അന്വേഷണം മതിയാകുമെന്ന നിയമോപദേശം ഡിജിപിയുടെ ഓഫീസ് കൈമാറി.
എറണാകുളം റൂറല്‍ എസ്പി ആയിരുന്ന എവി ജോര്‍ജ് വരാപ്പുഴ കസ്റ്റഡി കൊലപാതകത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ്. വരാപ്പുഴ ദേവസ്വം പാടത്തെ വീട്ടില്‍ നിന്നും ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആര്‍ടിഎഫ് രൂപീകരിച്ചത് എവി ജോര്‍ജ് ആയിരുന്നു. ശ്രീജിത്തിന്റെ മരണത്തിന് ശേഷം വന്‍ വിമര്‍ശനം ഉയര്‍ന്ന് വന്നതിനെ തുടര്‍ന്ന് ആര്‍ടിഎഫ് പിരിച്ച് വിടുകയായിരുന്നു.
അതേസമയം കേസില്‍ നിന്നും എവി ജോര്‍ജിനെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു. കേസിലെ പ്രതികളായ പോലീസുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം എവി ജോര്‍ജിന് നേര്‍ക്ക് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ സംഘം രണ്ട് തവണ എവി ജോര്‍ജിനെ ചോദ്യം ചെയ്യുകയുണ്ടായി.
ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്ത് വിഷയത്തില്‍ താന്‍ ഇടപെട്ടത് എന്നാണ് എവി ജോര്‍ജ് അന്വേഷണ സംഘത്തിന് നല്കിയ മൊഴി. എവി ജോര്‍ജിന് എതിരെ ഒരു ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ മാസം പതിനേഴിനാണ് എവി ജോര്‍ജിനെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഡിജിപിയോട് നിയമോപദേശം തേടിയത്. നിയമോപദേശം വൈകുന്നതും വിവാദമായിരുന്നു.