കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് പോലീസ്! കേസില്‍ തെറ്റ് പറ്റി!
വാരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ നിന്ന് കൈകഴുകി തടിതപ്പാന്‍ പോലീസിന്‍റെ നീക്കം. വാരാപ്പുഴയില്‍ വാസുദേവന്‍റെ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്നും അതിനാല്‍ ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ദേവസ്വംപാടം സേനായ് പറമ്പുവിട്ടിൽ രാമകൃഷ്ണന്‍റെ മകൻ ശ്രീജിത്ത് (26) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെ 10 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായ പീഡനത്തെ തുടര്‍ന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.
നിരപരാധികളെ കുടുക്കി
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ നിരപരാധികളാണെന്നും ഗൃഹനാഥനായ വാസുദേവനെ സുമേഷ് എന്ന് പറയുന്ന യുവാവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നെങ്കിലും ഇതൊന്നും കേള്‍ക്കാതെ പോലീസ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ശ്രീജിത്ത് ഉള്‍പെടെയുള്ള നാല് പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും നേരത്തേ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ശ്രീജിത്ത് സുമേഷിന്‍റെ ഗ്യാങ്ങില്‍ ഉള്ള ആളാണെങ്കിലും അടി നടക്കുമ്പോള്‍ ശ്രീജിത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതതെ ശ്രീജിത്തിനേയും കൂട്ടുകാരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ശ്രീജിത്തിനെ അടിച്ചു കൊന്നു
കസ്റ്റഡിയില്‍ എടുത്തതു മുതല്‍ ശ്രീജിത്ത് കൊടിയ പീഡനത്തിന് ഇരയായിരുന്നു. വയറിനും ദേഹത്തും ശക്തമായ മര്‍ദ്ദനം ഏറ്റതിനെ തുടര്‍ന്ന് ചെറുകുടല്‍ മുറിഞ്ഞാണ് ശ്രീജിത്ത് മരിച്ചത്. ആദ്യം കേസില്‍ നിന്ന് കൈകഴുകി രക്ഷപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ശക്തമായി ഇടപെട്ടതോടെ പോലീസിന്‍റെ പങ്കിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് കേസന്വേഷിക്കാന്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘം ശ്രീജിത്തിന്‍റേത് കസ്റ്റഡി മരണം തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്സ് അംഗങ്ങളെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എസ്ഐ ദീപക്കിനും കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ എസ്ഐ ദീപക്കിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. അവധിയിലായിരുന്നിട്ടും ശ്രീജിത്ത് അറസ്റ്റിലായ ദിവസം എസ്ഐ ദീപക് സ്റ്റേഷനിലെത്തി ശ്രീജിത്തിനെ മര്‍ദ്ദിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തെറ്റുപറ്റിയെന്ന് കുറ്റസമ്മതം
എസ്ഐ കൂടി ശ്രീജിത്തിന്‍റെ മരണത്തില്‍ അറസ്റ്റിലായതോടെ സംഭവത്തില്‍ നിന്നും എങ്ങനെയെങ്കിലും തടിതപ്പാനാണ് ഇപ്പോള്‍ പോലീസിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ ഒന്‍പത് പേരെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഏഴ് പേരും നിരപരാധികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അവരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ശ്രീജിത്തിന്‍റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആലുവ റൂറല്‍ പോലീസ് മേധാവി എവി ജോര്‍ജ്ജിന്‍റെ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
എസ്പി എവി ജോര്‍ജ്ജിനെ സ്ഥലം മാറ്റി
കേസില്‍ മുഖം രക്ഷിക്കാന്‍ എസ്പി എവി ജോര്‍ജ്ജിനെ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റി. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. ശ്രീജിത്തിന്‍റെ കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചതിന്‍റെ സൂത്രധാരന്‍ എവി ജോര്‍ജ്ജാണെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. അതിനാണ് സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ എവ ജോര്‍ജ്ജിനെ സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. അതേസമയം കേസില്‍ ഉള്‍പ്പെട്ട എല്ലാ പോലീസുകാര്‍ക്കെതിരേയും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനോട് നിര്‍ദ്ദേശിച്ചുണ്ട്.