വരാപ്പുഴ കസ്റ്റഡി മരണം: ജില്ലാ ജഡ്ജി അന്വേഷിക്കണമെന്ന് ചെന്നിത്തല
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴ എസ്ഐക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സംഭവത്തില്‍ പങ്കാളികളായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
രാത്രി അറസ്റ്റിന് ചില നടപടി ക്രമങ്ങളുണ്ട്. എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും പിടികൂടി കൊണ്ടുപോയത്. കാവി മുണ്ടും ഷര്‍ട്ടും ധരിച്ചവരാണ് ശ്രീജിത്തിനെ പിടിച്ചു കൊണ്ട് പോയതെന്ന അമ്മയുടെയും ഭാര്യയുടെയും മൊഴി ഗൗരവതരമാണ്. സിഐയോ ഡിവൈഎസ്പിയോ ഇല്ലാതെ മൂവാറ്റുപുഴയില്‍ നിന്നെത്തിയ സ്ക്വാഡ് യുവാവിനെ പിടികൂടി കൊണ്ട് പോയത് ദുരൂഹമാണ്. രാത്രി ഒരാളെ പിടികൂടിയാല്‍ വൈദ്യ പരിശോധന നടത്തണമെന്ന ചട്ടവും പാലിച്ചില്ല.
ലോക്കപ്പിലും പുറത്തും ഭീകര മര്‍ദ്ദനമാണ് ശ്രീജിത്തിനും സഹോദരനും നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ ലോക്കപ്പുകള്‍ കൊലയറകളാകുന്നു. പിണറായി സര്‍ക്കാര്‍ വന്നശേഷമുള്ള ആറാമത്തെ കസ്റ്റഡി മരണമാണിത്. ഇത്രയുമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വയനാട് മാനന്തവാടിയിൽ വ്യാജരേഖ ചമച്ച റവന്യൂ ഉദ്യോഗസ്ഥന് അറസ്റ്റില്‍