വാരിയംകുന്നന്റെ ചർച്ച മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യംവച്ച്, പിന്നിൽ എകെജി സെന്ററാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പൃഥിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമ ചര്‍്ച്ചയാകുന്നതിന് പിന്നില്‍ എകെജി സെന്ററിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയന്‍ കുന്നന്‍ സിനിമ ചര്‍ച്ചയാക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് യുവമോര്‍ച്ച നടത്തുന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധായകന്‍ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ഉദ്ദേശ്യം എല്ലാവര്‍ക്കും അറിയാം. പ്രവാസികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ വഴിമാറ്റാനാണ് സിപിഎം വാരിയം കുന്നനിലൂടെ ശ്രമിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Recommended Video
അതേസമയം, വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചത് മുതല്‍ നടന്‍ പൃഥ്വിരാജിന് നേര്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറണം എന്നാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും അടക്കം ഭീഷണിപ്പെടുത്തുന്നത്. അതിനിടെ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ അപമാനിക്കുന്ന തരത്തില്‍ അംബിക ജെകെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രചരിച്ച കമന്റ് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. വിവാദത്തില്‍ സിനിമാ രംഗത്ത് നിന്നും വന്‍ പിന്തുണയാണ് പൃഥ്വിരാജിന് ലഭിക്കുന്നത്.
അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് അണിയറയില്‍ ഒരേസമയം നാല് സിനിമകള്‍ ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആഷിക്ക് അബു പൃഥ്വിരാജിനെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പിടി കുഞ്ഞുമുഹമ്മദും ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഷഹീദ് വാരിയംകുന്നന്‍ എന്നാണ് പേര്. നാടക കഥാകൃത്തായ ഇബ്രാഹിം വേണ്ടരയാണ് മറ്റൊന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിജെപി സഹയാത്രികനും സംവിധായകനുമായ അലി അക്ബറും സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.
1921ന്റെ യഥാര്‍ത്ഥ മുഖം 2021ല്‍ ജനം കാണുമെന്നാണ് അലി അക്ബര്‍ പറയുന്നത്. നായകനെ വില്ലനാക്കുന്ന ചിത്രമാണിതെന്ന സൂചനയും അദ്ദേഹം നല്‍കി. അതേസമയം തന്റെ സിനിമ നേരത്തെ തീരുമാനിച്ചതാണെന്ന് പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. തന്റെ മനസ്സില്‍ വളരെ മുമ്പ് തന്നെയുള്ള ആശയമാണ് വാരിയംകുന്നത്ത് സിനിമയെന്നും പലകാരണങ്ങള്‍ കൊണ്ട് നടക്കാതിരുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ സജീവമായി ഇറങ്ങുകയാണെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യം ഷൂട്ടിംഗ് തുടങ്ങും. തന്റെ സിനിമ മറ്റൊരു രീതിയിലായിരിക്കും.