സവർണപ്രഭുക്കരുടെ മുഖം വ്യക്തമാകുമെന്ന പരിഭ്രാന്തി, വാരിയംകുന്നന് പിന്തുണയുമായി കോൺഗ്രസ് ഒബിസി വിഭാഗം
കൊച്ചി: ബ്രിട്ടീഷുകാരെ വിറപ്പിച്ചിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമ സംവിധായകന് ആഷിക് അബു കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഇതോടെ വലിയ രാഷ്ട്രീയ വിവാദമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നത്. സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിക്കാനൊരുങ്ങുന്ന പൃഥിരാജിനെ നേരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. പിന്നാലെ ഹാജിയുടെ ജീവിതകഥ ആസ്പദമാക്കി നാല് സിനിമകള്‍ കൂടി ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ചിത്രത്തിനെ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ നായകന്റെ ചലച്ചിത്രാവിഷ്കാരത്തിന് സംഘപരിവാര്‍ തടസം നിന്നാല്‍ അതിനെ ചെറുക്കുമെന്ന് കോണ്‍ഗ്രസ് ഒബിസി വിഭാഗം സംസ്ഥാന അധ്യക്ഷന്‍ സുമേഷ് അച്യുതന് അറിയിച്ചു. സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തില്‍ പിടഞ്ഞുവീണ വാരിയം കുന്നത്ത് നായകന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭയപ്പെടുന്നത് എന്തിന് ?
വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ചരിത്രത്തെ ഭയപ്പെടുന്നത് എന്തിന് ?ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന് തൃണവല്‍ഗണിച്ച് പോരാടിയ സ്വാതന്ത്ര്യ സമര സേനാനി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിന് ചലചിത്ര ഭാഷ്യം വരുന്നതിനെതിരെ സംഘപരിവാര്‍ ഭീഷണിയുമായി എത്തിയിരിക്കുകയാണ്. 1921-ലെ മലബാര്‍ കലാപം ഹിന്ദു -മുസ്ലിം ലഹളയായി ചിത്രീകരിക്കാനും അതില്‍ സംഘടിതമായി ഹിന്ദുക്കള്‍ക്കള്‍ക്കു നേരെ ആക്രമണമുണ്ടായി എന്നുമാണ് സംഘ പരിവാര്‍ ഭാഷ്യം.
Recommended Video
മലബാര്‍ കലാപം
എന്നാല്‍ മലബാര്‍ കലാപം ബ്രിട്ടീഷ് ഭരണത്തില്‍ തടിച്ചു കൊഴുത്ത സമ്പന്നരും അടിച്ചമര്‍ത്തപ്പെട്ട സാധാരണക്കാരും തമ്മിലുള്ള കലഹമായിരുന്നു. തങ്ങള്‍ കൃഷിയിടങ്ങളില്‍ ഒഴുക്കിയ വിയര്‍പ്പിലും ചോരയിലും തടിച്ചു കൊഴുത്ത സമ്പന്നര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പോരാടിയ സാധാരണക്കാര്‍ സമ്പന്ന - ഭൂപ്രഭുക്കളുടെ കുടുംബക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടതായി കാണാന്‍ കഴിയും.
പരിഭ്രാന്തിയാണ്
ഈഴവരുള്‍പ്പെടെയുള്ള പിന്നോക്കകാരേയും പട്ടികജാതിക്കാരേയും ഹിന്ദുക്കളായി കാണാന്‍ കഴിയാത്ത സവര്‍ണ്ണ മേധാവികള്‍ ഈ വിഭാഗങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത. സവര്‍ണ്ണ ഭൂപ്രഭുക്കളുടെ യഥാര്‍ത്ഥ മുഖം വാരിയംകുന്നത്തിന്റെ ചലചിത്രത്തിലൂടെ കൂടുതല്‍ വ്യക്തമാകുമെന്ന പരിഭ്രാന്തിയാണ് സംഘപരിവാറിനെ നയിക്കുന്നത്.
ചെറുക്കും
സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തില്‍ പിടഞ്ഞു വീണ വാരിയം കുന്നത്ത് നായകന് തന്നെയാണ്. ആ നായകന്റെ ചലചിത്ര ആവിഷ്കാരത്തിന് സംഘപരിവാര്‍ തടസ്സം നിന്നാല്‍ കോണ്‍ഗ്രസ് ഒ.ബി.സി.വിഭാഗം അത് ചെറുക്കും. ചിത്രീകരണത്തിന് സംരക്ഷണം നല്കാന് കോണ്‍ഗ്രസ് ഒബിസി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും.
കൊലവിളി നേരിടുക
ചരിത്രത്തെ ഭയക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചരിത്ര രേഖകളെ കത്തിക്കുകയും ചരിത്ര സ്മാരകങ്ങളെ പേരു മാറ്റുകയും ചെയ്യുന്ന സംഘ പരിവാറിന്റെ ചലചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുളള കൊലവിളി നേരിടുക തന്നെ ചെയ്യും.
ഇതൊന്നും ബാധിക്കില്ലെന്ന് ആഷിക്ക്... നാല് ചിത്രങ്ങള്‍ വരട്ടെ, നായകനെ വില്ലനാക്കാന്‍ അലി അക്ബര്‍!!
ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍