സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നീതി നിഷേധിച്ച് വത്തിക്കാനും, സഭ പുറത്താക്കിയതിനെതിരായ അപ്പീൽ തളളി!
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വത്തിക്കാനില്‍ നിന്നും നീതിയില്ല. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തളളി. സിസ്റ്റര്‍ ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ദമായി പ്രവര്‍ത്തിച്ചു എന്നതടക്കമുളള 11 കാരണങ്ങള്‍ നിരത്തിയാണ് അപ്പീല്‍ തളളിയിരിക്കുന്നത്. അതേസമയം അപ്പീല്‍ തളളിയ പൗരസ്ത്യ തിരുസംഘത്തിന് മുകളിലുളളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
എന്ത് സംഭവിച്ചാലും മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. തനിക്ക് പറയാനുളളത് എന്താണ് എന്ന് ഒരു ഫോണ്‍ കോളിലൂടെ പോലും കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ മഠത്തില്‍ തുടരാന്‍ തനിക്ക് അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു.

അപ്പീല്‍ തളളിയതായി വ്യക്തമാക്കിക്കൊണ്ടുളള കത്ത് വിശദമായി പഠിച്ച ശേഷം ഉടന്‍ തന്നെ വീണ്ടും അപ്പീല്‍ നല്‍കാനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ തീരുമാനം. കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കേസില്‍ പ്രതികരിച്ചതോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എതിരെ സഭ തിരിഞ്ഞത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നിലയുറപ്പിച്ച സിസ്റ്റര്‍ ലൂസി കൊച്ചിയില്‍ നടത്തിയ നിരാഹാര സമരത്തിലും പങ്കെടുത്തിരുന്നു.
അനുവാദമില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നും പുസ്തകം പ്രസിദ്ധീകരിച്ചുവെന്നും സഭാ ചട്ടങ്ങള്‍ക്ക് യോജിക്കാത്ത തരത്തില്‍ ജീവിക്കുന്നുവെന്നും കാട്ടിയാണ് സിസ്റ്ററെ സഭയില്‍ നിന്നും പുറത്താക്കിയതായി സഭാ നേതൃത്വം പ്രഖ്യാപിച്ചത്. എന്നാല്‍ തന്നെ പുറത്താക്കാനുളള തീരുമാനം ഏകപക്ഷീയമാണെന്നും തന്റെ ഭാഗം കേള്‍ക്കാതെ ആണെന്നും ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര വത്തിക്കാന് അപ്പീല്‍ നല്‍കിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജീവിതാവസാനം വരെ സന്യാസി സഭയില്‍ തുടരണം എന്നാണ് ആഗ്രഹമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.












Click it and Unblock the Notifications