വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്!!
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനായി മൂന്ന് മുന്നണികളും കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് മണ്ഡലത്തില്‍ ഇത്തവണ അഭിമാന പോരാട്ടമാണ്. സീറ്റ് നിലനിര്‍ത്തുകയെന്നതിനൊപ്പം പിണറായി സര്‍ക്കാരിനെതിരായ മറുപടി കൂടിയാവും മണ്ഡലത്തിലെ വിജയം എന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. അതേസമയം കേരളത്തില്‍ ബിജെപിയുടെ രണ്ടാം എംഎല്‍എ വട്ടിയൂര്‍ക്കാവില്‍ നിന്നാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുന്നണികളില്‍ തകൃതിയായിട്ടുണ്ട്.
നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍
അതേസമയം മണ്ഡലത്തില്‍ സീറ്റിനായി കോണ്‍ഗ്രസില്‍ നേതാക്കളുടെ അടിപിടിയാണെന്നാണ് റിപ്പോര്‍ട്ട്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവര്‍ മണ്ഡലത്തില്‍ മത്സരിക്കേണ്ടെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന്. വിശദാംശങ്ങളിലേക്ക്
ചരടുവലിച്ച് നേതാക്കള്‍
വട്ടിയൂര്‍ക്കാവില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന് വിജയിച്ചത്. അന്ന് 7622 വോട്ടുകളാണ് മുരളീധരന് നേടിയത്.എന്നാല്‍ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്.
നിലനിര്‍ത്താന്‍
യുഡിഎഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്. അതേസമയം കുമ്മനം നേടിയത് 50,709 വോട്ടുകളും. അതിനാല്‍ ശക്തമയാ സ്ഥാനാര്‍ത്ഥിയൂടെ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ ആകൂവെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
വേണ്ടെന്ന് ജില്ലാ നേതൃത്വം
ജില്ലയ്ക്ക് പുറത്തുള്ളവര്‍ ഇത്തവണ മത്സര രംഗത്ത് വേണ്ടെന്നാണ് ജില്ലാ നേതാക്കളുടെ സമ്മര്‍ദ്ദം. സംസ്ഥാന നേതാക്കളെ പരിഗണിച്ച് ജില്ലാ നേതാക്കള്‍ തഴയപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും അതിനാല്‍ തലസ്ഥാനത്തെ പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന പ്രാദേശിക നേതാക്കള്‍ തന്നെ വേണമെന്നാണ് കെപിസിസിക്ക് മേല്‍ ഇവര്‍ നടത്തുന്ന സമ്മര്‍ദ്ദം. എന്‍എസ്എസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.
പേരുകള്‍ ഇങ്ങനെ
മനുഷ്യാവകാശ കമ്മീഷന് അംഗമായ കെ മോഹന്‍ കുമാര്‍, ഡിസിസി മുന്‍ പ്രസിഡന്റും മുന്‍ കൊല്ലം എംപിയുമായ എന്‍ പീതാംബരക്കുറുപ്പ്, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എന്‍എസ്എസ് മേഖല കണ്‍വീനര്‍ കൂടിയായ ശാസ്തമംഗം മോഹന്‍ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്.ദീര്‍ഘകാലം ഡിസിസി പ്രസിഡന്റായിരുന്ന പീതാംബര കുറിപ്പിനെ പരിഗണിക്കമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാന നേതാക്കള്‍
മുരളീധരന്റെ സഹോദരിയും മുന്‍ മുഖ്യന് കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ പേരും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. മുന്‍ മുഖ്യന്റെ മകള്‍ എന്ന പരിഗണനയും മുരളീധരന്റെ സഹോദരിയെന്ന പരിഗണനയും പത്മജയ്ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.ന്യൂനപക്ഷ വോട്ടുകളും നായര്‍ വോട്ടുകളും ഒരുപോലെ നേടിയെടുക്കാന്‍ പത്മജയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ജ്യോതി വിജയകുമാറും
പത്മജയെ കൂടാതെ എഐസിസി സെക്രട്ടറി കൂടിയായ പിസി വിഷ്ണുനാഥിന്റെ പേരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരുടെ പേരില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതി വിജയകുമാര്‍, എന്നിവരുടെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.
അഭിപ്രായം തേടും
കെ മുരളീധരന്റെ കൂടി അഭിപ്രായം തേടിയാകും സ്ഥാനാര്‍ത്ഥിയെ തിരുമാനിക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയവും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ അനുകൂല സാഹചര്യമാണെന്നും ഉപതിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും പാര്‍ട്ടി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ പ്രകാശൻ തമ്പിയുടെ കൈവശം? അപകട ശേഷം വന്ന ഫോൺ കോൾ, ദുരൂഹത
ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!