വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്ത് എല്‍ഡിഎഫ്, മേയര്‍ ബ്രോ വികെ പ്രശാന്തിന് അട്ടിമറി വിജയം!
വട്ടിയൂര്‍ക്കാവ്: യുഡിഎഫ് കേന്ദ്രങ്ങളെ വിറപ്പിച്ച് വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ വികെ പ്രശാന്തിന് അട്ടിമറി വിജയം. 14465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത് ജയിച്ച് കയറിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തിലാണ് എല്‍ഡിഎഫ് ഇക്കുറി വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. നാലാഞ്ചിറ അടക്കമുളള ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ അടക്കമാണ് മേയര്‍ ബ്രോയുടെ കുതിപ്പ്. കിണവൂര്‍, പാതിരപ്പളളി അടക്കമുളള യുഡിഎഫ് കോട്ടകളെയും പ്രശാന്ത് തകര്‍ത്തെറിഞ്ഞിരിക്കുകയാണ്.
ശരിദൂരം ഇക്കുറി യുഡിഎഫിലേക്ക് നീട്ടി എൻഎസ്എസ് കെ മോഹൻകുമാറിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തിലാണ് വികെ പ്രശാന്തിന്റെ വിജയക്കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. സാമുദായിക സമവാക്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇതുവരെ കണക്ക് കൂട്ടപ്പെട്ടിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ മേയറുടെ ജനപ്രീതിയുടെ മാത്രം ബലത്തിലാണ് ജാതി സമവാക്യങ്ങൾ മറികടന്ന് കൊണ്ടുളള സ്ഥാനാർത്ഥി നിർണയത്തിന് എൽഡിഎഫ് ധൈര്യപ്പെട്ടത്. ആ തീരുമാനം ശരിയായി എന്നാണ് വട്ടിയൂർക്കാവ് തെളിയിക്കുന്നത്.
പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾക്കുളള അംഗീകാരം എന്നാണ് വിജയത്തെ കുറിച്ചുളള വികെ പ്രശാന്തിന്റെ പ്രതികരണം. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലം എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനും അഭിമാനമാണ് തലസ്ഥാനത്തെ മണ്ഡലത്തിൽ നേടിയ ഈ ജയം. യുഡിഎഫിനൊപ്പം ബിജെപിയേയും വിറപ്പിച്ചിരിക്കുകയാണ് വികെ പ്രശാന്തിന്റെ ഉജ്ജ്വല വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പോയി. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു.
Recommended Video
പോസ്റ്റൽ, സർവീസ് വോട്ടുകളിലും വികെ പ്രശാന്തിന് തന്നെ ആയിരുന്നു ലീഡ്. 55 പോസ്റ്റൽ വോട്ടും 68 സർവീസ് വോട്ടുകളുമാണ് മണ്ഡലത്തിലുളളത്. വട്ടിയൂർക്കാവിൽ 62.66 ശതമാനമാണ് ഇക്കുറി പോളിംഗ് രേഖപ്പെടുത്തിയത്. 2016ലേതിനേക്കാൾ 7.17 ശതമാനം കുറവ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 69.34 ശതമാനം പോളിംഗുണ്ടായിരുന്നു. ഇക്കുറി പോളിംഗിലുണ്ടായ കുറവിൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ ആശങ്കയുണ്ടായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ തമ്മിലടി അടക്കമുളള കാര്യങ്ങളാണ് വട്ടിയൂർക്കാവിൽ ബിജെപിക്കും കോൺഗ്രസിനും തിരിച്ചടിയായത്.