വട്ടിയൂർക്കാവിൽ അട്ടിമറി ഉറപ്പിച്ച് എൽഡിഎഫ്, ഭൂരിപക്ഷവും തയ്യാർ! ആശങ്കയോടെ കോൺഗ്രസും ബിജെപിയും
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ആര് വീഴുമെന്നും ആര് വാഴുമെന്നും അറിയാന്‍ ഇനിയുളളത് മണിക്കൂറുകള്‍ മാത്രമാണ്. 2016ല്‍ ആര് വിജയിച്ചു എന്നതൊക്കെ അപ്രസക്തമായ മത്സരങ്ങളാണ് ഇക്കുറി നടന്നത്. അട്ടിമറി ഏത് മണ്ഡലത്തിലും നടക്കാം.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫ് ഇക്കുറി വട്ടിയൂര്‍ക്കാവില്‍ അട്ടിമറി വിജയം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് തന്നെയാണ്.
ആര് വീഴും ആര് വാഴും?
കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുമൊഴിവാക്കിയതും തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുമടക്കമുളള വിഷയങ്ങളാല്‍ തുടക്കം മുതല്ക്കേ ശ്രദ്ധ നേടിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേയും ലോക്സഭാ തിരഞ്ഞെടുപ്പിലേയും കണക്കുകള്‍ അനുസരിച്ച് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുളള ഏറ്റുമുട്ടലാകും വട്ടിയൂര്‍ക്കാവിലെന്നാണ് കരുതപ്പെട്ടിരുന്നത്.
കാടിളക്കി പ്രചാരണം
എന്നാല്‍ കുമ്മനം സ്ഥാനാര്‍ത്ഥിയാകാതിരിക്കുകയും പ്രശാന്തിന്റെ വരവും തിരഞ്ഞെടുപ്പ് ചിത്രം മാറ്റി വരച്ചു. തങ്ങളുടെ മുഴുവന്‍ സംഘടനാ സംവിധാനവും ഉപയോഗിച്ച് കാടിളക്കിയുളള പ്രചാരണമാണ് വികെ പ്രശാന്തിന് വേണ്ടി ഇടതുപക്ഷം വട്ടിയൂര്‍ക്കാവില്‍ നടത്തിയത്. അതേസമയം പാര്‍ട്ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരുപോലെ ബാധിച്ചു.
7000ത്തിന്റെ ഭൂരിപക്ഷം
വട്ടിയൂര്‍ക്കാവില്‍ 7000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ ജയിക്കും എന്ന ആത്മവിശ്വാസത്തിലാണ് മേയര്‍ വികെ പ്രശാന്തും ഇടത് മുന്നണിയും. വോട്ടെടുപ്പിന് ശേഷമുളള ദിവസം വിശ്രമം ഇല്ലാതെ പതിവ് പോലെ മേയര്‍ നഗരസഭാ ഓഫീസിലെത്തി. തിരഞ്ഞെടുപ്പ് തിരക്ക് കാരണം മാറ്റിവെക്കേണ്ടി വന്ന ജോലികള്‍ പൂര്‍ത്തിയാക്കി. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഉളള വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് മേയറുടെ പ്രതീക്ഷ.
അമിത ആത്മവിശ്വാസമില്ല
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും വട്ടിയൂര്‍ക്കാവില്‍ ഇക്കുറി അമിത ആത്മവിശ്വാസം പാര്‍ട്ടിക്കില്ല. എന്‍എസ്എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫിന് വേണ്ടി മണ്ഡലത്തില്‍ രംഗത്ത് ഇറങ്ങിയിരുന്നു. നായര്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ എന്‍എസ്എസ് പിന്തുണ കെ മോഹന്‍ കുമാറിന് തുണയാവും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
3000 മുതൽ 7000 വരെ
3000 മുതല്‍ 7000 വരെയുളള വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് യുഡിഎഫ് മണ്ഡലം നിലനിര്‍ത്തും എന്നാണ് കെ മോഹന്‍ കുമാര്‍ കണക്ക് കൂട്ടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെ മുരളീധരന് തുടങ്ങിയ കലാപം മോഹന്‍ കുമാറിന്റെ വിജയസാധ്യതയെ ബാധിച്ചേക്കാം എന്ന ആശങ്ക യുഡിഎഫിനുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രചാരണത്തിന് പ്രധാന നേതാക്കള്‍ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു യുഡിഎഫ്.
നിരാശയിൽ ബിജെപി
ബിജെപി വിജയ പ്രതീക്ഷയുളള മണ്ഡലമായി തുടക്കത്തില്‍ വട്ടിയൂര്‍ക്കാവിനെ കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിയുമ്പോള്‍ ആ പ്രതീക്ഷ നേതാക്കളുടെ വാക്കുകളിലില്ല. ബിജെപി ഈ തിരഞ്ഞെടുപ്പിനെ അത്ര പ്രധാനപ്പെട്ടതായി കണ്ടിട്ടില്ല എന്ന് ഒ രാജഗോപാല്‍ പറഞ്ഞതിനെ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വോട്ട് കച്ചവടത്തെ കുറിച്ചാണ് സ്ഥാനാര്‍ത്ഥി എസ് സുരേഷ് ആരോപിച്ചത്.
മുരളിയുടെ പ്രത്യുപകാരം
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വോട്ട് ധാരണ ഉണ്ടായിരുന്നു എന്നാണ് എസ് സുരേഷിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ചതിന് കെ മുരളീധരന് സിപിഎമ്മിന് പ്രത്യുപകാരം ചെയ്തുവെന്നും സുരേഷ് ആരോപിച്ചു. ആര്‍എസ്എസ് സജീവമായി പ്രചാരണ രംഗത്ത് ഇല്ലാതിരുന്നതും കുമ്മനത്തെ വെട്ടിമാറ്റി വന്ന സ്ഥാനാര്‍ത്ഥി എന്ന ഇമേജും തിരഞ്ഞെടുപ്പില്‍ സുരേഷിന് തിരിച്ചടിയായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.