കുമ്മനത്തിന്‍റെ നീക്കത്തിന് തിരിച്ചടി! വട്ടിയൂര്‍ക്കാില്‍ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ല
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്ന കെ മുരളീധരന്‍ വടകരയില്‍ നിന്ന് ജയിച്ച് എംപിയായതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആറുമാസത്തിനകം മണ്ഡലത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാകുമോയെന്ന ആശങ്ക നിലനില്‍ക്കുകയായിരുന്നു.
കര്‍ണാടക മോഡല്‍ മധ്യപ്രദേശിലും ബിജെപി പയറ്റുമെന്ന് ആശങ്ക;ഒരുങ്ങിയിരിക്കണമെന്ന് കമല്‍നാഥ്
കെ മുരളീധരന്‍റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കൊണ്ടായിരുന്നു കുമ്മനം കോടതിയെ സമീപിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന് കേസ് തടസമാകില്ലെന്നാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച നിയമോപദേശം. അതേസമയം മഞ്ചേശ്വരത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
കുമ്മനം കോടതിയല്‍
2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനുമായിരുന്നു വട്ടിയൂര്‍ക്കാവില്‍ ഏറ്റുമുട്ടിയത്. 7622 വോട്ടുകള്‍ക്ക് അന്ന് കെ മുരളീധരനോട് കുമ്മനം പരാജയപ്പെട്ടു. ശക്തമായ മത്സരം നടന്ന മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ ടിഎന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇതോടെ കെ മുരളീധരനെതിരെ കുമ്മനം കോടതിയെ സമീപിക്കുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പ്
കെ മുരളീധരന്‍ നാമനിര്‍ദ്ദേശ പത്രികയില്‍ ആസ്തികള്‍ മറച്ച് വെച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുമ്മനം കോടതിയില്‍ എത്തിയത്. രണ്ടര കോടി രൂപയുടെ ബാധ്യത മുരളീധരന്‍ മറച്ചുവെച്ചുവെന്നാണ് കുമ്മനത്തിന്‍റെ ഹരജിയില്‍ പറയുന്നത്. കേസ് ഒരുകാരണവശാലും പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. ഈ കേസ് നിലനില്‍ക്കുന്നത് കാരണമാണ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നീണ്ടുപോയേക്കുമെന്ന് കണക്കാക്കപ്പെട്ടത്.
നിയമോപദേശം ലഭിച്ചു
എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയ നിയമോപദേശം. ഹൈക്കോടതിയിലെ സ്റ്റാന്‍റിങ്ങ് കൗണ്‍സിലിനോടാണ് കമ്മീഷന്‍ നിയമോപദേശം തേടിയത്. കെ മുരളീധരന്‍റെ വിജയം അസാധുവാക്കണമെന്ന് മാത്രമാണ് കുമ്മനം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുമ്മനത്തെ വിജയിയായി പ്രഖ്യാപിക്കണമെന്നൊരു ആവശ്യം ഹരജിയില്‍ ഇല്ല. എംപിയായി വിജയിച്ച മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പിന് യാതൊരു തടസ്സങ്ങളും ഉണ്ടാകില്ലെന്നുമാണ് കമ്മീഷന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.ഇതോടെ ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത് അവ്യക്തത
അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ ഇപ്പോഴും ചില അവ്യക്തതകള്‍ തുടരുകയാണ്. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ അന്ന് പരാജയപ്പെട്ടത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സുരേന്ദ്രന്‍റെ ആവശ്യം. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ കോടതി ചെലവ് നല്‍കണമെന്ന് മുസ്ലീം ലീഗ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വെട്ടിലായ സുരേന്ദ്രന്‍ കോടതി ചെലവ് നല്‍കണമെങ്കില്‍ കേസ് പിന്‍വലിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
നാല് മണ്ഡലങ്ങള്‍
അതിനിടെ ജയ സാധ്യതയുള്ള മണ്ഡലത്തില്‍ കേസ് സംബന്ധിച്ച് അനാവശ്യ കടുംപിടിത്തം വേണ്ടെന്നാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. അങ്ങനെയെങ്കില്‍ ഒക്ടോബറിലാകും സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുക. മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കൂടാതെ മറ്റ് നാല് മണ്ഡലങ്ങളിലും ഒക്ടോബറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ മത്സരിച്ച് എംഎല്‍എമാരെ കളത്തില്‍ ഇറക്കിയതോടെയാണിത്. ഹൈബി ഈഡന്റെ എറണാകുളം, അടുര്‍ പ്രകാശിന്റെ ആറ്റിങ്ങല്‍, എഎം ആരിഫിന്റെ ആലപ്പുഴ എന്നീ നിയമസഭാ മണ്ഡലങ്ങളിലും കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലായിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
കർണാടകയിൽ ഇനി എന്ത് സംഭവിക്കും? നാല് സാധ്യതകൾ