സിപിഐയെ നാണംകെടുത്തി വയനാട് ഭൂമി വിവാദം.. മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വയനാട് ഭൂമി വിവാദത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മിച്ചഭൂമി സ്വകാര്യഭൂമിയാക്കുന്ന ഭൂമാഫിയയുടെ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. സഭയില്‍ പ്രതിപക്ഷം ഭൂമി തട്ടിപ്പ് വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
അതേസമയം വയനാട് വിവാദത്തില്‍ സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അഴിമതി വെച്ച് പൊറുപ്പിക്കാത്ത സര്‍ക്കാരാണ് ഇതെന്നും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബോധപൂര്‍വ്വമുണ്ടാക്കിയ വാര്‍ത്തയാണിതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ ആരോപിച്ചു.
സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി ജില്ലാ കളക്ടര്‍ ടി സോമനാഥന്‍ എന്നിവരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒളിക്യാമറയില്‍ കുടുക്കിയത്. റിസോര്‍ട്ടിന് വേണ്ടി മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കുന്നതിന് വേണ്ടി പത്ത് ലക്ഷം രൂപ വീതം പാര്‍ട്ടി സെക്രട്ടറിക്കും ഡെപ്യൂട്ടി കളക്ടര്‍ക്കും വേണ്ടി ഇടനിലക്കാരന്‍ കുഞ്ഞുമുഹമ്മദ് ആവശ്യപ്പെടുകയായിരുന്നു. ടി സോമനാഥന്‍ പതിനായിരം രൂപ ഇടപാടുകാരില്‍ നിന്നും കൈപ്പറ്റുന്ന ദൃശ്യങ്ങളടക്കമാണ് ഏഷ്യാനെറ്റ് വാര്‍ത്ത. പണം നല്‍കിയാല്‍ തിരുവനന്തപുരത്ത് കാണേണ്ടവരെയെല്ലാം കണ്ട് സിപിഐ ജില്ലാ സെക്രട്ടറി ഇടപാട് ശരിയാക്കിത്തരുമെന്ന് കുഞ്ഞുമുഹമ്മദ് ഉറപ്പ് നല്‍കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാം. അതേസമയം സിപിഐ നേതാക്കള്‍ക്ക് ഈ ഇടപാടില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
എന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നു
കേരളത്തിൽ കറുത്ത നിറക്കാരോട് വിവേചനമുണ്ട്.. തുറന്നടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്