കെട്ടടങ്ങാതെ നാർക്കോട്ടിക് ജിഹാദ്; സിപിഎമ്മിന് നിലപാടില്ലെന്ന് സതീശൻ; ദീപിക ലേഖനത്തിലും പ്രതികരണം
പാലക്കാട്: പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ മുൻകൈയ്യെടുത്താൽ അതിനോട് പൂര്‍ണമായി സഹകരിക്കും. ഇക്കാര്യത്തില്‍ സിപിഎമ്മിന് നിലപാടില്ലെന്നും സതീശൻ വിമർശിച്ചു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, യുഡിഎഫിനെയും പ്രതിപക്ഷനേതാവിനെയും വിമർശിച്ച് സീറോ മലബാർ സഭ മുഖപത്രമായ 'ദീപിക'യിൽ സി കെ കുര്യാച്ചൻ ലേഖനവുമെഴുതി.
പാലാ ബിഷപ്പിന്റെ പരാമർശത്തിൽ കെപിസിസി പ്രസിഡന്റും താനും ചേർന്ന് സംഘർഷത്തിന് അയവ് വരുത്തനാണ് ശ്രമിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാവത്തതിനാലാണ് പ്രതിപക്ഷം പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. വിഷയത്തിൽ സിപിഎമ്മിന് നിലപാടില്ലെന്നും സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറാകാത്തതെന്തന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍
സിപിഎം വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് പാലാ ബിഷപ്പിൻ്റെ പരാമർശവുമായി ബന്ധപ്പെട്ട് നടത്തിയത്. ബിജെപി ഇതിനെ മുതലെടുപ്പിനായി ഉപയോഗിച്ചു. സംഭവം വർഗീയവൽക്കരിക്കുകയാണ് സംഘപരിവാർ അജണ്ടയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പ്രശ്നപരിഹാരത്തിന് സർക്കാർ മുന്നിട്ടിറങ്ങിയാൽ പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ നിലപാടിൽ നിന്ന് താൻ വ്യതിചലിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. മന്ത്രി വി എൻ വാസവൻ ബിഷപ്പിനെ സന്ദർശിച്ചതിൽ തെറ്റില്ല. വ്യാജ പ്രചരണങ്ങളുടെ പേരിൽ നടക്കുന്ന സംഘർഷത്തിന് അയവ് വരുത്തണം. സർക്കാർ പക്ഷം പിടിക്കരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപേരിൽ പുസ്തകമെഴുതി; രശ്മിയെ ജീവിതസഖിയാക്കി അനിൽ; പ്രണയം പൂത്തുലഞ്ഞത് എഴുത്തിലൂടെ!!!
പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ആകർഷിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായുള്ള സിപിഎം പരാമര്‍ശം എന്തടിസ്ഥാനത്തിലാണെന്നും സതീശൻ ചോദിച്ചു. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യങ്ങളുള്ളത്. പരാമർശം ഗൗരവസ്വഭാവത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ തെളിവ് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്നും അത് പൊലീസിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ പാടുപെടുന്നതായി സീറോ മലബാർ സഭ മുഖപത്രമായ ദീപികയിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിച്ചിരുന്നു. 'യാഥാർഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും' എന്ന തലക്കെട്ടിൽ സി.കെ. കുര്യാച്ചൻ എഴുതിയ ലേഖനത്തിലാണ് യുഡിഎഫിനെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. പ്രതിപക്ഷ നേതാവിനെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.
''ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ പാടുപെടുന്ന സതീശന് ചങ്ങനാശേരിയിൽ നിന്ന് കാര്യങ്ങൾ വ്യക്തമായി കാണുമെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു .അതുകൊണ്ടാവാം അദ്ദേഹം പാലായ്ക്ക് പോകാതിരുന്നത്. എന്നാൽ, തന്‍റെ ഇമേജ് കാത്തുസൂക്ഷിക്കാൻ സതീശൻ ചില പൊടിക്കൈകൾ കോട്ടയത്ത് കാട്ടുകയും ചെയ്തെന്നും ലേഖനത്തിൽ പറയുന്നു''. മുസ്ലീം ലീഗിന് ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ മുമ്പേ അറിയാവുന്നതാണ്. എന്നാൽ, അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ടെന്നും ലേഖനത്തിൽ വിമർശിക്കുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങൾ മനസിലാക്കിട്ടുണ്ടാവാമെന്നാണ് കരുതുന്നതെന്നും ലേഖനത്തിൽ പറയുന്നു
എന്നാൽ, ദീപികയിലെ ലേഖനത്തോടുള്ള പ്രതിപക്ഷനേതാവിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. പാലാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനില്ല. ഇതിൽ ഇമേജ് ബിൽഡിങ്ങിൻ്റെ പ്രശ്നം ഉദിക്കുന്നില്ല. നിലപാട് സ്വീകരിക്കുന്നവർക്ക് എന്ത് ഇമേജ് ആണുള്ളത്. നിലപാട് ഇല്ലായ്മ കൊണ്ട് കളിക്കുന്ന ആളുകളോട് തനിക്കൊന്നും പറയാനില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Recommended Video