'ലഹരിക്കടത്ത്, ഗുണ്ടാ-ക്രിമിനല്‍ സംഘങ്ങള്‍ക്ക് സിപിഎം നേതാക്കളും പോലീസുമാണ് കുടപിടിക്കുന്നത്': വി.ഡി.സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കടത്ത്, ഗുണ്ടാ-ക്രിമിനല്‍ സംഘങ്ങള്‍ക്ക് സിപിഎം നേതാക്കളും പോലീസുമാണ് കുടപിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിലയ്ക്കു നിര്‍ത്തണമെന്നു നിയമസഭയിലും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.
പോലീസിലെയും പാര്‍ട്ടിയിലെയും ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്. മാഫിയാ സംഘങ്ങളുമായി സിപിഎം നേതാക്കള്‍ക്കും പോലീസിനുമുള്ള പങ്ക് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തുടര്‍ ഭരണം ലഭിച്ചതിന്റെ ധാര്‍ഷ്ട്യവും എന്തും ചെയ്യാമെന്ന അഹങ്കാരവുമാണ് സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കളെയും ജനപ്രതിനിധികളെയും ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ളവ നടത്താനോ അത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനോ പ്രേരിപ്പിക്കുന്നത്. നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങളുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നതും സിപിഎം പ്രാദേശിക നേതാക്കളുടെ രാഷ്ട്രീയ സംരക്ഷണയിലാണ്. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതില്‍നിന്നു പാര്‍ട്ടി നേതാക്കളെയും അണികളെയും വിലക്കാന്‍ സിപിഎം ഇനിയെങ്കിലും തയാറാകണം എന്നും സതീശൻ ആരോപിച്ചു..

'ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല'
ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തായതോടെ തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കേണ്ടി വന്നു. ഈ സ്റ്റേഷനിലെ സിഐക്ക് സിപിഎം പ്രാദേശിക നേതാക്കളുടെ സഹായം ഉണ്ടായിരുന്നെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതാണ് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് നല്ലത്- സതീശൻ പറഞ്ഞു.

' ഗുണ്ടാസൗഹൃദ സ്റ്റേഷനുകള്‍ എന്ന ബോര്‍ഡാണ് ഇപ്പോള്‍ സംസ്ഥാനത്തെ പോലീസ് ഓഫീസുകളില്‍ സ്ഥാപിക്കേണ്ടത്'
അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമർശനം നടത്തിയിരുന്നു. ഗുണ്ടകളും ക്രിമിനലുകളുമായി ബന്ധമുള്ള പോലീസിലെ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും നടപടി വേണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ജനമൈത്രി എന്ന ബോര്‍ഡ് മാറ്റി ഗുണ്ടാസൗഹൃദ സ്റ്റേഷനുകള്‍ എന്ന് ബോര്‍ഡാണ് ഇപ്പോള്‍ സംസ്ഥാനത്തെ പോലീസ് ഓഫീസുകളില്‍ സ്ഥാപിക്കേണ്ടത്.
സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ക്രമസമാധാന സംവിധാനം സമൂലം ശുദ്ധീകരിക്കണം. ഗുണ്ടകള്‍ പോലീസ് തണലില്‍ വിലസുമ്പോള്‍ കേരളത്തിലേത് എങ്ങനെ മികച്ച പോലീസിംഗ് എന്ന അവകാശവാദം മുഖ്യമന്ത്രിക്ക് ഉന്നയിക്കാന്‍ കഴിയുമെന്നുമാണ് സുധാകരന്‍ ചോദിച്ചത്.

'അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ആശ്വസിച്ചിരുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണ് '
കഴിഞ്ഞ ഏഴുവര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം ആഭ്യന്തര വകുപ്പിനെ നാഥനില്ലാ കളരിയാക്കി മാറ്റി. രാഷ്ട്രീയ - പോലീസ്- ഗുണ്ടാബന്ധം ഭരണസിരാകേന്ദ്രമായി സെക്രട്ടേറിയറ്റ് വരെ എത്തി നില്‍ക്കുന്നു. താമസിയാതെ ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തും. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും നിരന്തരം തന്റെ മൂക്കിന് കീഴില്‍ നടക്കുമ്പോള്‍ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ആശ്വസിച്ചിരുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണ് .












Click it and Unblock the Notifications