നാടുകടത്തപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍; ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ വിഡി സതീശനേയും 'നാടുകടത്തി'
ചെങ്ങന്നൂര്‍ ഉതിരഞ്ഞെടുപ്പ് പരാജയത്തിലും രാജ്യാസഭാസീറ്റ് വിഷയത്തിലും കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത കലാപങ്ങള്‍ കെട്ടടങ്ങിയിട്ട് അധിക നാളായില്ല. പാര്‍ട്ടിക്ക് പുറത്തുള്ള അഭിപ്രായ പ്രകടനങ്ങള്‍ നേതാക്കന്മാര് ഉപേക്ഷിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇപ്പോളും പ്രശ്നങ്ങള്‍ നീറി പുകഞ്ഞ് കൊണ്ടിരിക്കുയാണ്. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിനതിരേയും ഗ്രൂപ്പ് നേതാക്കള്‍ക്കെതിരേയും മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് രംഗത്ത് വന്നിരുന്നു. നേതാക്കള്‍ക്ക് പരസ്യമായുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കെപിസിസി നിര്‍വ്വാഹ സമിതി യോഗത്തില്‍ നിന്ന് പുറത്തു വന്നയുടനെയുള്ള സുധീരന്റെ വിമര്‍ശനം പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്തിരുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെയായിരുന്നു പാര്‍ട്ടിയില്‍ തലമുറമാറ്റം എന്ന ആവശ്യം യുവനേതാക്കള്‍ ശക്തമാക്കിയത്. കെപിസിസി പ്രസിഡന്റ് വരെ മാറണമെന്ന യുവനേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു. നേതൃമാറ്റം എന്ന ആവശ്യം പാര്‍ട്ടി നേതാക്കളും അംഗീകരിച്ചതോടെ പുതുതായി നേതൃത്വത്തിലേക്ക് എത്താന്‍ സാധ്യതയുള്ള നേതാക്കളെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അത്തരത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഒരു പേരായിരുന്നു വിഡി സതീശന്റേത്. എന്നാല്‍ സതീഷനെ ഇപ്പോള്‍ കേരളത്തില്‍ നിന്ന് നാടുകടത്തിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്.
ആദ്യം ഉമ്മന്‍ചാണ്ടി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് ശേഷം പാര്‍ട്ടിയിലോ മുന്നണിയിലോ യാതൊരുവിധ ചുമതലകളും ഉമ്മന്‍ചാണ്ടി ഏറ്റെടുത്തിരുന്നില്ല. സ്ഥാനമാനങ്ങള്‍ ഒന്നുമില്ലെങ്കിലും എ ഗ്രൂപ്പിന്റെ അനിഷേധ്യനേതാവായ ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടി നേതൃത്വത്തിലുള്ള പിടിപാടിന് യാതൊരു കോട്ടവും സംഭവിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടിറിയുടെ ചുമതല നല്കി ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ദേശീയ തലത്തിലേക്ക് കൊണ്ടുപോവുന്നത്. ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയും അദ്ദേഹത്തിന് നല്‍കിയിരുന്നു.
സതീശനും
ഉമ്മന്‍ചാണ്ടിക്ക് പുറമേ വിഡി സതീശനേയും ഇപ്പോള്‍ ഹൈകമാന്‍ഡ് കേരളത്തില്‍ നിന്ന് നാടുകടത്തിയിരിക്കുകയാണ്. ഓഡീഷയിലേക്കാണ് സതിശന്റെ നാടുകടത്തല്‍. ഒഡീഷയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ക്രീനിങ്ങ് കമ്മിറ്റി അധ്യക്ഷനായാണ് വിഡി സതീശന്റെ പുതിയ നിയമനം.
ഒഡീഷയിലേക്ക്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനപ്രകാരം ആണ് സതീശനെ ഒഡീഷയിലെ പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടാണ് മാധ്യമങ്ങളെ അറിയിച്ചത്.
പദവിയിലേക്ക്
വിഡി സതീശനൊപ്പം സ്ക്രീനിങ് കമ്മറ്റിയില്‍ ജിതന്‍ പ്രസാദ്, നൗഷാദ് സോളങ്കി എന്നിവരും കമ്മറ്റിയില്‍ അംഗമാണ്. നോര്‍ത്ത് പറവൂരില്‍ നിന്നുള്ള നിയമസഭാംഗമായ സതീശന് സഭയിലും പുറത്തു പാര്‍ട്ടിയുടെ കരുത്തനായ യുവ നേതാവാണ്. വിഡി സതീശന്റെ പേര് കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
ഇനിയാര്
സതീശനെ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നയുടനേയുള്ള നാടുകടത്തില്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണോ എന്നും പാര്‍ട്ടി അണികള്‍ക്ക് സംശയം ഉണ്ട്. കെ സുധാകരന്, മുല്ലപ്പള്ളി, കെ മുരളീധരന്, എന്നീപേരുകളും സതീശനൊപ്പം തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
സുധാകരന്
കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന അവശ്യവുമായി അണികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സുധാകരന് ബിജെപിയുമായി വിലപേശല്‍ നടത്തയെന്ന ആരോപണവുമായി മറ്റൊരു കോണ്‍ഗ്രസ് നേതാവും രംഗത്ത് വന്നു.
മുല്ലപ്പള്ളി
രമേശ് ചെന്നിത്തലക്കൊപ്പം വിശാല ഐ ഗ്രൂപ്പിനെ നയിക്കുന്ന സുധാകരന് ഇയിടെയായി ഗ്രൂപ്പുമായി ഇടഞ്ഞു നില്‍ക്കുകയാണ്. കോട്ടയത്തെ ശവപ്പെട്ടി വിവാദത്തില്‍ സുധാകരന്റെ അടുത്ത അനുയായികള്‍ പിടിയിലായതോടെ ഐ ഗ്രൂപ്പ് സുധാകരനെ തഴഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേര് മുല്ലപ്പള്ളി രാമചന്ദ്രന്റേതാണ്. കെപിസിസി പ്രസിഡന്റ് പദവിയിലെത്താന്‍ ഇപ്പോള്‍ സാധ്യത ഏറേയും അദ്ദേഹത്തിനാണ്.