പറവൂരിന് വേണ്ടി കേണ് വിഡി സതീശൻ എംഎൽഎ.. എന്ത് ചെയ്യണമെന്ന് അറിയില്ല!
പറവൂര്‍: വേണ്ട സഹായം സൈന്യത്തിന്റേത് ലഭിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ വന്‍ ദുരന്തമുണ്ടാകുമെന്ന് സജി ചെറിയാന്‍ എംഎല്‍എ കേഴുന്നത് കേട്ടാണ് കേരളം കഴിഞ്ഞ രാത്രി ഞെട്ടിയത്. പ്രളയത്തിൽ ചെങ്ങന്നൂർ മുങ്ങി ദിവസങ്ങളായിട്ടും വേണ്ടത്ര സഹായം ഇവിടേക്ക് എത്തിയിരുന്നില്ല.
മറ്റൊരു എംഎല്‍എയായ വിഡി സതീശനും സ്വന്തം മണ്ഡലത്തിന് വേണ്ടി സഹായത്തിനായി കേണപേക്ഷിക്കുകയാണ്. ദുരിതത്തിലായ പറവൂരിൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഉഴലുകയാണ് എന്നാണ് ഇടറിക്കൊണ്ടുള്ള വിഡി സതീശന്റെ വാക്കുകള്‍.

ഒറ്റപ്പെടലിലേക്ക് പറവൂർ
പറവൂരിലെ നാലോളം പഞ്ചായത്തുകള്‍ പൂര്‍ണമായും ഒറ്റപ്പെട്ട് കിടക്കുകയാണെന്ന് വിഡി സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ 35,000 പേരുണ്ട്. പലയിടത്തേക്കും പോകാനോ ഭക്ഷണം എത്തിക്കാനോ സാധിക്കുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ രക്ഷിക്കാന്‍ സാധിച്ചത് ആയിരത്തോളം പേരെ മാത്രമാണ്.

സഹായത്തിന് ആരുമില്ല
സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ട് കുടുങ്ങിക്കിടക്കുന്നവരുടെ ഇടയില്‍. സഹായത്തിനായി ഡിഎംഒയെ വിളിച്ചാല്‍ കിട്ടുന്നില്ല. എസ്പിയെ വിളിച്ചാല്‍ കിട്ടുന്നില്ല. മൂന്ന് പേരാണ് മുപ്പതിനായിരം പേര്‍ക്ക് വേണ്ടി ഭക്ഷണത്തിന് ഓടുന്നത്. ദുരിതബാധിതരെ സഹായിക്കാന്‍ കടം വാങ്ങുകയാണ്. ഒപ്പം സന്നദ്ധ സംഘടനകളും സഹായിക്കുന്നുവെന്നും വിഡി സതീശന്‍ പറയുന്നു.

കെട്ടിടം ഇടിഞ്ഞ് വീണു
കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം എയര്‍ഡ്രോപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹെലികോപ്റ്റര്‍ മുകളിലൂടെ പറന്ന് പോയതല്ലാതെ ഒന്നും കിട്ടിയില്ല. നേവിയുടെ മൂന്ന് ബോട്ടുകള്‍ ആളുകളെ കരയ്ക്ക് എത്തിക്കുകയാണ്. ഇവിടെ അടുത്ത് കെട്ടിടം ഇടിഞ്ഞ് വീണ് കുറേ ആളുകള്‍ അടിയില്‍ കുടുങ്ങിയിരിക്കുന്നു. 8 പേര്‍ മരിച്ചതായും അറിഞ്ഞെന്ന് വിഡി സതീശന്‍ പറഞ്ഞു. പരിക്ക് പറ്റിയ ആളുകളുടെ അടുത്ത് ആര്‍മി പോയിട്ട് ഒരാളു പോലും എത്തിയിട്ടില്ല.

സങ്കടകരമായ അവസ്ഥ
എല്ലാവരും തന്നെ വിളിച്ച് സഹായം തേടിക്കൊണ്ടിരിക്കുകയാണ്. ഫോണ്‍ വിളിച്ച് തന്റെ ചെവി ഇന്‍ഫെക്ഷനായി. എന്ത് ചെയ്യാന്‍ കഴിയുമെന്ന് എംഎല്‍എ ചോദിക്കുന്നു. ജീവനോടെയുള്ള പാവങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ വെളിച്ചമോ ഇല്ല. ഫോണ്‍ വിളികള്‍ വരുമ്പോള്‍ ഞങ്ങളെത്തും എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയാണ്. വളരെ സങ്കടകരമായ അവസ്ഥയാണ് ഇതെന്നും വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications