തളരാത്ത പോരാട്ടം, തറയ്ക്കുന്ന വാക്കുകൾ; വി ഡി സതീശന്റെ രാഷ്ട്രീയ യാത്ര സംഭവബഹുലം
കേരള രാഷ്ട്രീയത്തിൽ ചടുലമായ നീക്കങ്ങളിലൂടെയും മൂർച്ചയേറിയ വാക്കുകളിലൂടെയും സ്വന്തമായൊരിടം വെട്ടിത്തുറന്ന നേതാവാണ് വി.ഡി. സതീശൻ. പ്രതിപക്ഷ നിരയിലെ കരുത്തനായ പോരാളിയിൽ നിന്ന് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് അദ്ദേഹം നടന്നെത്തുമ്പോൾ, ആ രാഷ്ട്രീയ യാത്രയുടെ ഓരോ ഘട്ടവും ആവേശകരമാണ്.
വ്യക്തിജീവിതം
1964 മെയ് 31-ന് എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശന്റെ ജനനം. കെ. ദാമോദര മേനോന്റെയും വി. വിലാസിനി അമ്മയുടെയും മകനായ അദ്ദേഹം പനങ്ങാട് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് ബിരുദവും, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് എം.എസ്.ഡബ്ല്യുവും കരസ്ഥമാക്കി.
തുടർന്ന് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബിയും ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽ.എൽ.എമ്മും പൂർത്തിയാക്കിയ അദ്ദേഹം ഏകദേശം പത്ത് വർഷത്തോളം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. ലക്ഷ്മി പ്രിയയാണ് ഭാര്യ, ഏക മകൾ ഉണ്ണിമായ.

രാഷ്ട്രീയ പ്രവേശനം
കെ.എസ്.യുവിലൂടെയാണ് വി.ഡി. സതീശൻ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1986-87 കാലഘട്ടത്തിൽ എം.ജി സർവ്വകലാശാല യൂണിയൻ ചെയർമാനായിരുന്നു. പിന്നീട് എൻ.എസ്.യു (NSUI) ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. മികച്ച പ്രസംഗകനും നിയമവിദഗ്ധനുമായ സതീശൻ വളരെ വേഗത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 1996-ൽ പറവൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും നേരിയ പരാജയം നേരിട്ടു. എന്നാൽ 2001-ൽ നടന്ന തിരഞ്ഞെടുപ്പിൽ കരുത്തുറ്റ തിരിച്ചുവരവ് നടത്തിയ അദ്ദേഹം, അന്ന് മുതൽ ഇന്നുവരെ പറവൂരിൽ തോൽവി അറിഞ്ഞിട്ടില്ല. 2001, 2006, 2011, 2016, 2021, ഒടുവിൽ 2026-ലെ തിരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയം ആവർത്തിച്ചു.
പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് ആയി പ്രവർത്തിച്ച സതീശൻ, ലോട്ടറി മാഫിയയ്ക്കും അഴിമതിക്കുമെതിരെ സഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഡാറ്റാ സെന്റർ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ പിണറായി സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കി. എ.ഐ.സി.സി സെക്രട്ടറിയായും കെ.പി.സി.സി വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതൃത്വത്തിലെ 'സതീശൻ ശൈലി'
2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടതിന് പിന്നാലെ, പാർട്ടിയിൽ വന്ന തലമുറമാറ്റത്തിന്റെ ഭാഗമായാണ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ടത്. പഴയകാല പ്രതിപക്ഷ ശൈലികളിൽ നിന്ന് മാറി, വസ്തുതകളും കണക്കുകളും നിരത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന 'സ്റ്റഡി ആന്റ് സ്ട്രൈക്ക്' എന്ന പുതിയ രീതി അദ്ദേഹം നടപ്പിലാക്കി. സഭയ്ക്കുള്ളിൽ സർക്കാരിനെ മുനയിൽ നിർത്താനും ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താനും അദ്ദേഹത്തിന് സാധിച്ചു.
സിപിഎമ്മിന്റെ കോട്ടകളിൽ പോലും വിള്ളലുകൾ വീഴ്ത്തുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രാഷ്ട്രീയ ചർച്ചകളിലെ മാന്യത കൈവിടാത്ത പെരുമാറ്റവും അണികൾക്ക് പുതിയ ആവേശമാണ് നൽകിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ ദൂരം കുറച്ചു.
കേവലം രാഷ്ട്രീയ നേതാവ് എന്നതിലുപരി മികച്ച വായനക്കാരനും ചിന്തകനുമാണ് വി.ഡി. സതീശൻ. പരിസ്ഥിതി സംരക്ഷണം, വികസന മാതൃകകൾ, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. കേരളത്തിന്റെ വികസനത്തിനായി ആധുനികമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന അദ്ദേഹം, യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള നേതാവായി മാറി.മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹമെത്തുമ്പോൾ, ഭരണരംഗത്ത് പുതിയൊരു മാറ്റമാണ് കേരളം പ്രതീക്ഷിക്കുന്നത്. വികസനവും കരുതലുമുള്ള ഒരു നവകേരളം കെട്ടിപ്പടുക്കാൻ സതീശന്റെ നേതൃത്വത്തിന് കഴിയുമെന്ന് വേണം പ്രതീക്ഷിക്കാൻ.













Click it and Unblock the Notifications