പിണറായിയും ചെന്നിത്തലയും ഒരുമിച്ച് ഇരുന്നാൽ ഒരു ചുക്കും സംഭവിക്കാനില്ല, തുറന്നടിച്ച് വിഡി സതീശൻ
തിരുവനന്തപുരം: പൗരത്വ ഭേദഗതിക്ക് എതിരെ സിപിഎമ്മുമായി ചേര്‍ന്ന് സമരം ചെയ്തതിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന് എതിരെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ശബ്ദങ്ങള്‍. വിഡി സതീശനാണ് മുല്ലപ്പളളിക്ക് എതിരെ രംഗത്ത് വന്നത്. താനടക്കമുളള നേതാക്കള്‍ ചേര്‍ന്നാണ് സംയുക്ത സമരത്തിനുളള തീരുമാനമെടുത്തത്. നൂറ് ശതമാനം ആ തീരുമാനത്തെ ന്യായീകരിക്കുന്നു.
സര്‍ക്കാരിനോട് രാഷ്ട്രീയപരമായി നൂറ് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കേരളത്തിന് പുറത്തേക്ക് ഒരു സന്ദേശം കൊടുക്കണം. കേരളം ഒറ്റക്കെട്ടാണ് എന്നത് എന്നും സതീശന് പറഞ്ഞു. കേവലം ഭരണ പ്രതിപക്ഷങ്ങളെന്ന വൈരാഗ്യങ്ങളും ശത്രുതകളും മാറ്റിവെച്ച് രാജ്യത്തിന്റെ മതേതരത്വത്തെ ബാധിക്കുന്ന വിഷയം വരുമ്പോള്‍ ഒരുമിച്ച് നില്‍ക്കണം.
അത് മനസ്സിലാകാത്ത ആളുകള്‍ കാര്യങ്ങള്‍ പഠിക്കട്ടെ എന്നും വിഡി സതീശന് പരിഹസിച്ചു. ദില്ലിയില്‍ സോണിയാ ഗാന്ധിയും സീതാറാം യെച്ചൂരിയും ഒരുമിച്ച് രാഷ്ട്രപതിയെ കണ്ട് പരാതി പറയാമെങ്കില്‍ തിരുവനന്തപുരത്ത് പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒരുമിച്ച് ഇരുന്നത് കൊണ്ട് ഒരു ചുക്കും സംഭവിക്കാനില്ല എന്നും ആവശ്യമുളളപ്പോള്‍ ഒരുമിച്ചിരിക്കുമെന്നും വിഡി സതീശന് തുറന്നടിച്ചു.
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഭരണ പക്ഷവും പ്രതിപക്ഷവും സംയുക്ത സമരം നടത്തിയത് രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതിനെ തളളിയാണ് മുല്ലപ്പളളി രാമചന്ദ്രന് രംഗത്ത് വന്നത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുകൊണ്ടുളള സിപിഎം പ്രഹസനമാണെന്നും ഇനി സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിന് ഇല്ലെന്നും മുല്ലപ്പളളി പറഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കള്‍ മുല്ലപ്പളളിയെ തളളി സംയുക്ത സമരത്തെ പിന്തുണച്ചു. സമസ്ത അടക്കം മുല്ലപ്പളളിക്കെതിരെ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.