മാണി കോൺഗ്രസിന് മാരണം!! കെഎം ജോർജിന്റെ മരണ കാരണം മാണി!! പുതിയ ആരോപണവുമായി കോൺഗ്രസ്!!
കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് മാണിയെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു. കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നും വീക്ഷണം ആരോപിക്കുന്നു
കോഴിക്കോട്: മുന്നണിവിട്ട് എൽഡിഎഫുമായി കൂട്ടു ചേരാൻ ഒരുങ്ങുന്ന കേരള കോണ്ഗ്രസ് നേതാവ് കെഎം മാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. മാണി എന്ന മാരണം എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മാണിക്കെതിരെ വീക്ഷണം ആഞ്ഞടിച്ചിരിക്കുന്നത്.
കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് മാണിയെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു. കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നും വീക്ഷണം ആരോപിക്കുന്നു. ഇതുവരെ ഉയർത്താതിരുന്ന ആരോപണങ്ങളാണ് വീക്ഷണം ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കെഎം ജോർജ് നെഞ്ചുപൊട്ടി മരിക്കാൻ കാരണം മാണിയാണെന്നും വീക്ഷണം ആരോപിക്കുന്നു.
കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ
മാണിയെ കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ എന്നാണ് വീക്ഷണം വിശേഷിപ്പിച്ചിരിക്കുന്നത്. മുന്നണിക്കകത്തു നിന്ന് അനർഹമായ പലതും തർക്കിച്ചും വില പേശിയും വാങ്ങിയ മാണി സത്യസന്ധതയും മര്യാദയും തൊട്ടു തീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു.
കെഎം ജോർജിന്റെ മരണത്തിനു കാരണം
പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ കെഎം ജോർജിന്റെ മരണത്തിനു കാരണം മാണിയാണെന്നും ഇതിൽ പറയുന്നു. കെഎം മാണിയുടെ വിഷക്കൊമ്പ് കൊണ്ട് കുത്തേൽക്കാത്ത ഒരു നേതാവും കേരള കോൺഗ്രസിൽ ഇല്ലെന്നും ലേഖനത്തിൽ പറയുന്നു. കെഎം ജോര്ജ് മുതൽ പിസി ജോർജ് വരെയുള്ള നേതാക്കളെ പലതരം ഹീന കൃത്യങ്ങളിലൂടെ മാണി പീഡിപ്പിച്ചിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.
പാപം പുരണ്ട കൈകൾ
ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്നും ലേഖനത്തിൽ പറയുന്നു. കൂടോത്രം ചെയ്തും കൈവിഷം നൽകിയും മാണി നശിപ്പിച്ച നിരവധി നേതാക്കൾ കോൺഗ്രസിനകത്തു തന്നെയുണ്ടെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
നെറികേടിന്റെ ചരിത്രം
കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നാണ് ലേഖനം ആരോപിക്കുന്നത്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേത് മാത്രമാണെന്നും ലേഖനം. യുഡിഎഫിൽ നിന്ന് പോയി നാൽക്കവലയിൽ നിന്ന് വിലപേശുന്ന അവസ്ഥയാണ് മാണിക്കെന്നും ലേഖനം വ്യക്തമാക്കുന്നു.
കൂടുതൽ നൽകുന്നവന്റെ കൂടെ പോകുന്ന നിലപാട്
മകന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനും ഒപ്പം തന്റെ മുഖ്യമന്ത്രി കസേരയോടുള്ള ഭ്രമത്തിനുവേണ്ടി എന്തു രാഷ്ട്രീയ അശ്ലീലതയും ചെയ്യാൻ മടിക്കാത്ത ആളാണ് മാണിയെന്നും ലേഖനം പറയുന്നു. ഒരു പ്രത്യയ ശാസ്ത്ര നിലപാടും അദ്ദേഹത്തിനില്ലെന്നും കൂടുതൽ നൽകുന്നവന്റെ കൂടെപ്പോകുന്ന നിലപാടാണ് മാണിയുടേതെന്നും ലേഖനം.
ചരിത്രം കാത്തു വച്ചിരിക്കുന്ന ശിക്ഷ
മാണിയുടെ മുന്നിൽ കായംകുളം കൊച്ചുണ്ണി പോലും ശിഷ്യപ്പെടേണ്ടി വരുമെന്ന് ലേഖനം പരിഹസിക്കുന്നു. പാർട്ടിയിലെ അടിമ തോറ്റങ്ങളുടെ പാട്ടു കേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയ്ക്കും മകനും ചരിത്രം കാത്തു വച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകുമെന്നും വീക്ഷണം മുന്നറിയിപ്പ് നൽകുന്നു.
കാത്തിരിക്കേണ്ടതില്ല
മാണിയെ ഇനി കോൺഗ്രസിലേക്ക് സ്വീകരിക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പ് ലേഖനം നൽകുന്നുണ്ട്. മാണിക്കു വേണ്ടി യുഡിഎഫ് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കിൽ അതിന്റെ കുളിരിൽ കാത്തിരിക്കേണ്ടതില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
പ്രതിച്ഛായയ്ക്ക് മറുപടി
മാണിക്ക് എൽഡിഎഫ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നുവെന്ന ജി സുധാകരന്റെ പ്രസ്താവന കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് മുഖമാസിക പ്രതിച്ഛായ ശരിവച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് വീക്ഷണത്തിലെ മുഖപ്രസംഗം.