പത്തനംതിട്ടയില്‍ ചെറുത്ത് നില്‍ക്കേണ്ടി വന്നത് വന്‍ ചാനല്‍ പ്രചരണങ്ങളെയെന്ന് വീണ ജോര്‍ജ്ജ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ നേരിടേണ്ടി വന്നത് ഇടതുപക്ഷം തകര്‍ന്നടിയുമെന്ന മാധ്യമ വിചാരണകളെ ആയിരുന്നുവെന്ന് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ്. മോദി തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോഴും യുഡിഎഫ് കേരളത്തില്‍ മുന്നേറിയപ്പോഴും പത്തനംതിട്ടയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ആയെന്ന് വീണ തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. മണ്ഡലത്തില്‍ 44,613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി വിജയിച്ചത്. ആന്‍റോയ്ക്ക് 3,80,089 വോട്ടാണ് ഇത്തവണ നേടിയത്. വീണയ്ക്ക് 3,35,476 വോട്ടുകളാണ് നേടാനായത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ലഭിച്ചത് 2,95,627 വോട്ടുകളാണ്.
'പ്രിയപ്പെട്ടവരെ ,ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ എനിക്കു വോട്ടു നൽകിയ ഓരോരുത്തരോടും ഞാൻ ഹൃദയപൂർവം നന്ദി അറിയിക്കുന്നു. ഇടതുപക്ഷത്തിന്റെ വിജയത്തിനു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട എന്റെ പ്രിയ നേതാക്കളെ, സഖാക്കളേ , സഹപ്രവർത്തകരെ.. നന്ദി.എന്നെ പിന്തുണച്ച നിഷ്പക്ഷരായ പ്രിയപെട്ടവരോടും , മറ്റ് എല്ലാവരോടും നന്ദി അറിയിക്കുന്നു. നീതി ബോധത്തോടെ പ്രവർത്തിച്ച മാധ്യമ പ്രവർത്തർക്കും നന്ദി. വിജയിച്ച ശ്രീ .ആന്റോ ആന്റണിക്ക് അഭിനന്ദനം.
വർഗീയതയ്‌ക്കെതിരെ , രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യുദ്ധം തന്നെയാണ് നാം പത്തനംതിട്ടയിൽ നടത്തിയത്. ഒരു തെരഞ്ഞെടുപ്പു രംഗത്തും ഇതു വരെ ഉണ്ടായിട്ടില്ലാത്ത കുപ്രചരണങ്ങളെയും നുണകളെയും ആണ് നമുക്ക് നേരിടേണ്ടിയ വന്നത്. BJP യും UDF ഉം ആക്രമിച്ചത് LDF നെ ആയിരുന്നു. വർഗ്ഗീയ വിഷം കുത്തി നിറച്ചുള്ള തെരഞ്ഞെടുപ്പു പ്രചരണങ്ങളോടും , 20% മാത്രം വോട്ട് നേടി ഇടതുപക്ഷം പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്തു തകർന്നടിയുമെന്ന ചാനൽ പ്രചരണങ്ങളോടും ആണ് നമുക്ക് ചെറുത്തു നിൽക്കേണ്ട വന്നത്.
എല്ലാ പ്രതിസന്ധികൾക്കിടയിലും മോദി വിരുദ്ധ തരംഗം സംസ്ഥാനത്തു UDF നു അനുകൂലമായി ആഞ്ഞടിച്ചപ്പോഴും ഈ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നാം കരുത്തുറ്റ പ്രതിരോധം തീർത്തു.നമുക്ക് അഭിമാനിക്കാം....നാം ആത്മാഭിമാനത്തോടും അന്തസ്സോടും , ധീരമായാണ് പോരാടിയത്. തെരഞ്ഞെടുപ്പ് ഫലവും അത് കൊണ്ട് തന്നെ അന്തസുള്ളതാണ്..'