രഹ്ന ഫാത്തിമയെ ഒളിവില്‍ താമസിപ്പിച്ചത് വീണയെന്ന് പിസി; ആ ശാപം ഒരിക്കലും പോവില്ലെന്ന് വീണ
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ക്കൊപ്പം ബിജെപിയും ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയത്തില്‍ സമരങ്ങളേറെയും നടന്ന മണ്ണില്‍ മുന്നണികള്‍ക്ക് വിജയം നിര്‍ണ്ണായകമാണ്. ആറന്മുള എംഎല്‍എ വിണാ ജോര്‍ജ്ജിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിലും ബിജെപിയിലും ഇതുവരെ തീരുമാനമായിട്ടില്ല. സ്വതന്ത്രനായി പിസി ജോര്‍ജ്ജും മത്സരിക്കുന്നു എന്നതാണ് പത്തനംതിട്ടയെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാനഘടകം. മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കളം പിടിക്കാനാണ് പിസി ജോര്‍ജ്ജിന്റെ ശ്രമം.
ഒളിവില്‍ താമസിപ്പിച്ചു
കഴിഞ്ഞ ദിവസമായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ് രംഗത്തുവന്നത്. ശബരിമലയ കയറാന്‍ വന്ന രഹ്നഫാത്തിമയെ വീണാ ജോര്‍ജ്ജ് ഒളിവില്‍ താമസിപ്പിച്ചെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രധാന ആരോപണം.
വീഴാത്ത ജോർജ്ജ്
വീഴാത്ത ജോർജുള്ളപ്പോൾ എന്തിനായിരുന്നു വീണ ജോർജ് എന്നും പൂഞ്ഞാര്‍ എംഎല്‍എ പരിഹസിച്ചു. നിലവിലെ പത്തനംതിട്ട എംപി ആന്റോ ഇനി മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും ആന്റോ ആന്റണിയെക്കുറിച്ച് ആർക്കും നല്ല അഭിപ്രായമല്ല ഉള്ളതെന്നും പിസി ജോർജ് വിമർശിച്ചു.
മറുപടി
ഇതിന് പിന്നാലെയാണ് പിസി ജോര്‍ജ്ജിന് മറുപടിയുമായി വീണാ ജോര്‍ജ്ജ് രംഗത്ത് എത്തുന്നത്. രഹ്നഫാത്തിമയെ താന്‍ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന പിസി ജോര്‍ജ്ജിന്റെ ആരോപണം പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നാണ് വീണാ ജോര്‍ജ്ജ് മാതൃഭൂമി ഓണ്‍ലൈന്‍ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
ശാപം ഒരിക്കലും വിട്ടുമാറില്ല
നിരപരാധികളുടെ മേല്‍ ഇത്തരം വ്യാജ ആരോപണങ്ങളും അപവാദ പ്രചരണങ്ങളും നടത്തിയാല്‍ അതിന്റെ ശാപം ഒരിക്കലും വിട്ടുമാറില്ലെന്ന് പിസി ജോര്‍ജ്ജിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് വീണാ ജോര്‍ജ് പറയുന്നു.
ആര്‍ക്കുവേണമെങ്കിലും മത്സരിക്കാം
ജനാധിപത്യ വ്യവസ്ഥതയും രീതിയും അനുസരിച്ച് ആര്‍ക്കുവേണമെങ്കിലും മത്സരിക്കാം എന്നായിരുന്നു പത്തനംതിട്ടയിയിലെ പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള വീണയുടെ മറുപടി.
വോട്ട് വികസനത്തിന് വേണ്ടി
ആരെ വിജയിപ്പിക്കണമെന്ന തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇടതുപക്ഷവും യുഡിഎഫും തമ്മിലായിരിക്കും ശക്തമായ പോരാട്ടമുണ്ടാവുക. ബാക്കി ആര് മത്സരിച്ചാലും അത് അത്ര കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ വോട്ട് വികസനത്തിന് വേണ്ടിയായിരിക്കും.
ശബരിമല വിഷയം
പത്തനംതിട്ടയെ സംബന്ധിച്ചിടത്തോളം വികസനാണ് ഇവിടുത്തെ വിഷയം. 10 വര്‍ഷമായിട്ടും വികസന പ്രവര്‍ത്തികള്‍ നടത്താതെ ശബരിമല വിഷയം ഉയര്‍ത്തുന്നവരെ ജനം തള്ളിക്കളയണം.
റെയില്‍പാത
ശബരിമല റെയില്‍പാതയടക്കം പത്ത് വര്‍ഷമായി ഈ മണ്ഡലത്തില്‍ ഒരു വികസനവും നടന്നിട്ടില്ല. എവിടെയാണ് റെയില്‍പാത തുടങ്ങിയിട്ടുള്ളത്. ആരാണ് ജനങ്ങള്‍ക്ക് വേണ്ടി, അവരുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
എല്‍ഡിഎഫിന് വോട്ടുചെയ്യും
അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ടുചെയ്യും. വിജയിക്കാന്‍ കഴിയുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്. പത്തനംതിട്ടയില്‍ എന്നപോലെ കേരളത്തിലും ഈ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണ അവകാശപ്പെടുന്നു.
ഭയക്കുന്നതിന്റെ ഉദാഹരണം
സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കുന്നതിനെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയക്കുന്നതിന്റെ ഉദാഹരണമാണ്. നരേന്ദ്രോ മോദിക്കും സോണിയാ ഗാന്ധിക്കുമൊക്കെ പല പാര്‍ലമെന്റ് മണ്ഡലങ്ങളിലും മത്സരിക്കാം. എംഎല്‍മാര്‍ ജനവിധി തേടുന്നത് സ്വാഭാവികമാണെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ക്കുന്നു.