വെള്ളത്തിന് കയറ്റിറക്കം, ഗർഭിണിക്ക് ബ്ലീഡിംഗ്, ഞൊടിയിടയിൽ ഫയർ ഫോഴ്സിനെ ഇറക്കി വീണ ജോർജ്!
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളാ പോലീസും ഫയര്‍ ഫോഴ്സും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ കയ്യടിയാണ് ലഭിക്കുന്നത്. ഒപ്പം ചില ജനപ്രതിനിധികളും അഭിനന്ദനാര്‍ഹമായ ചില ഇടപെടലുകള്‍ നടത്തുന്നുണ്ട്. ലോക്ക് ഡൗണിനിടെ ഒരു ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ഫോഴ്സ് വെള്ളം എത്തിച്ചു എന്നുളള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇഷ ഇസ്മയില്‍ ആണ് പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയായ ഫാത്തിമ അഷ്റഫ് എന്ന ഗര്‍ഭിണിയായ യുവതിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വീണ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആംരഭിച്ച അമ്മയും കുഞ്ഞും എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ് ഫാത്തിമയ്ക്ക് തുണയായത്.
ഇനി കയറ്റം കയറി ഇറങ്ങരുത്
ഫാത്തിമയുടെ വീട് ഉയര്‍ന്ന പ്രദേശത്ത് ആയതിനാല്‍ വെള്ളത്തിന് ക്ഷാമം ഉണ്ടായിരുന്നു. താഴെയുളള ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയി കയറി ഇറങ്ങുന്നത് കാരണം ഫാത്തിമയ്ക്ക് ബ്ലീഡിംഗ് സംഭവിച്ചു. ഇനി കയറ്റം കയറി ഇറങ്ങരുതെന്ന് ഡോക്ടറും നിര്‍ദേശിച്ചിരുന്നു. വെള്ളത്തിന്റെ പ്രശ്നം എംഎല്‍എയെ അറിയിച്ചതിന് തൊട്ട് പിറകെ ഫയര്‍ എഞ്ചിന് എത്തി വീട്ടിലെ ടാങ്ക് നിറച്ചു.
സർക്കാർ എങ്ങിനെ വർത്തിക്കണം
ഈ അനുഭവത്തെ കുറിച്ച് ഇഷ ഇസ്മയിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ജനാധിപത്യ സർക്കാർ എങ്ങിനെ വർത്തിക്കണം എന്നതിന്റെ നേർക്കാഴ്ചകളാണ് സർക്കാരിന്റെ ഓരോ കോവിഡ് കാല പ്രവർത്തനവും. അതു കൊണ്ടു തന്നെയാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിനന്ദനങ്ങൾ ഈ നാടിനെയും നാട്ടാരേയും തേടിയെത്തുന്നത്!
എംഎൽഎയെ വിളിച്ചു
പത്തനംതിട്ടയിലെ ഗർഭിണിയ്ക്ക് ഫയർഎഞ്ചിനിൽ വെള്ളമെത്തിയ സംഭവം ദേശവിദേശങ്ങളിലുള്ള മലയാളികളും അല്ലാത്തവരും എതിർ വാക്കൊന്നുമില്ലാതെയാണ് നെഞ്ചിലേറ്റിയത്! അനുഭവസ്ഥരായ ദമ്പതികളുടെ നേരനുഭവം ഒരു കുറിപ്പായി കിട്ടിയാൽ കൊള്ളാം എന്ന ഒരു പത്രത്തിന്റെ ആവശ്യവുമായാണ് എന്റെ അടുത്ത ബന്ധുവായ അഷ്റഫിനെ ഞാൻ വിളിച്ചത്! അവന്റെ ഗർഭിണിയായ ഭാര്യ ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ തന്നെ ഭാര്യാപിതാവ് സ്ഥലം എം എൽ എ വീണാ ജോർജിന്റെ ഹെൽപ് ലൈൻ നമ്പറിലാണ് വിളിച്ചത്.
ഫയർ ഫോഴ്സിനെ ഇറക്കി
'അമ്മയും കുഞ്ഞും ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഗർഭിണിയുടെ പേരും ഫോൺ നമ്പറും ചേർക്കുവാൻ നിർദേശിച്ച എം.എൽ.എ. വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ് ഡോക്ടറുടെയടുത്തേക്ക് ദമ്പതികളെ പറഞ്ഞയക്കുകയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാൻ വേണ്ടതു ചെയ്യാം എന്ന് ഉറപ്പു നൽകുകയും ചെയ്യുന്നു. കുളിക്കുവാനായി കയറ്റം കയറിയിറങ്ങേണ്ടി വരുന്നത് ഗർഭിണിയെ ദോഷകരമായി ബാധിക്കുന്നു എന്നു മനസിലാക്കി എം എൽ എ ഫയർഫോഴ്സുമായി ബന്ധപ്പെട്ട് ജലലഭ്യത ഉറപ്പാക്കുന്നു!
വീണാ ജോർജിനുള്ള ബഹുമതി
റോഡിൽ നിന്നും വീട് വളരെ ഉയരത്തിലാകയാൽ കൂടുതൽ പൈപ്പുകൾ ഘടിപ്പിച്ച് ടാങ്കിൽ വെള്ളം നിറച്ച് ഫയർഫോഴ്സുകാർ മടങ്ങുന്നു. 'അമ്മയും കുഞ്ഞും ' എന്നത് മാതൃ ശിശു സുരക്ഷ ഉറപ്പാക്കുന്ന ഒരു പദ്ധതിയാണ്. പല പദ്ധതികളും വെളിച്ചം കാണാതെ കടലാസുകളിലൊടുങ്ങുന്നു എന്ന ആരോപണം പലയിടത്തും നിലനിൽക്കവേ, സാമൂഹികാരോഗ്യം ഒരു തപസ്യയായിക്കണ്ട് നിറവേറ്റുന്നതിൽ ശൈലജ ടീച്ചറോടൊപ്പം സുശക്തമായ ഒരു സ്ത്രീ സാന്നിദ്ധ്യമായി തിളങ്ങാൻ കഴിയുന്നു എന്നുള്ളത് ശ്രീമതി വീണാ ജോർജിനുള്ള ബഹുമതി!