രണ്ടും കൽപ്പിച്ച് സിപിഎം, പത്തനംതിട്ടയിൽ കെ സുരേന്ദ്രനെതിരെ വീണ ജോർജ്! വടകരയിൽ പി ജയരാജൻ
തിരുവനന്തപുരം: രണ്ടും കല്‍പ്പിച്ചാണ് ഇത്തവണ കേരളത്തില്‍ സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഇതുവരെ തീരുമാനിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകളില്‍ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. ഒന്നിനൊന്ന് ശക്തരായ സ്ഥാനാര്‍ത്ഥികളെ ആണ് ഇത്തവണ സിപിഎം രംഗത്ത് ഇറക്കുന്നത്.
സിറ്റിംഗ് എംപിമാരെയും എംഎല്‍എമാരെയും സിപിഎം മത്സര രംഗത്തേക്ക് ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സിറ്റിംഗ് സീറ്റുകളില്‍ അല്ലാതെയുളള മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിച്ച് കഴിഞ്ഞു.
സിറ്റിംഗ് എംപിമാർ വീണ്ടും
സിറ്റിംഗ് എംപിമാരില്‍ കാസര്‍കോഡ് എംപി കെ കരുണാകരന്‍ ഒഴികെയുളളവരെ ഇത്തവണയും മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരില്‍ പികെ ശ്രീമതി തന്നെ മത്സരിക്കും. പാലക്കാട് എംബി രാജേഷ് മൂന്നാമത്തെ അങ്കത്തിനാണ് ഇറങ്ങുന്നത്.
സമ്പത്തും ബിജുവും ജോയ്സും
ആറ്റിങ്ങലില്‍ എ സമ്പത്തിന്റെതും തുടര്‍ച്ചയായ രണ്ടാം പോരാട്ടമാണ്. ആലത്തൂരില്‍ പികെ ബിജുവും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും തന്നെ മത്സരിക്കാനുമാണ് തീരുമാനം. കാസര്‍കോഡ് പി കരുണാകരന്റെ സ്ഥാനത്ത് ഇത്തവണ മത്സരിക്കുക സതീഷ് ചന്ദ്രനാണ്.
കോട്ടയത്ത് സിന്ധുമോളില്ല
ജെഡിഎസില്‍ നിന്നും സിപിഎം ഏറ്റെടുത്ത സീറ്റായ കോട്ടയത്ത് പുതുമുഖമായ സിന്ധു മോളുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ കോട്ടയം ജില്ലാ സെക്രട്ടറിയായ വിഎന്‍ വാസവന്‍ ആണ് ഇവിടെ മത്സരിക്കുക. സുരേഷ് കുറുപ്പിനേയും കോട്ടയത്ത് പരിഗണിച്ചിരുന്നു.
മത്സരിക്കാൻ പി ജയരാജൻ
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആണ് വടകരയില്‍ മത്സരിപ്പിക്കുന്നത്. അരിയില്‍ ഷുക്കൂര്‍ കേസില്‍ കുരുങ്ങിയത് ജയരാജന് തിരിച്ചടിയാകുമോ എന്ന ആശങ്കയ്ക്ക് ഇടയിലാണ് പാര്‍ട്ടി തീരുമാനം. പി സതീദേവി, മുഹമ്മദ് റിയാസ് എന്നിവരെ പരിഗണിച്ചെങ്കിലും ഒടുവില്‍ ജയരാജനെ തീരുമാനിക്കുകയായിരുന്നു.
കോഴിക്കോട് പ്രദീപ് കുമാർ
കോഴിക്കോട് മത്സരിക്കാന്‍ സിപിഎം നിയോഗിച്ചിരിക്കുന്നത് പ്രദീപ് കുമാര്‍ എംഎല്‍എയെ ആണ്. കോണ്‍ഗ്രസിന്റെ എംകെ രാഘവനെ ആണ് കോഴിക്കോട് പ്രദീപ് കുമാറിന് നേരിടേണ്ടത്. മികച്ച പ്രതിച്ഛായ പ്രദീപ് കുമാറിനെ തുണയ്ക്കുമെന്ന് സിപിഎം കരുതുന്നു.
വേണുഗോപാലിനെതിരെ ആരിഫ്
ആലപ്പുഴയിലും സിപിഎം ഇറക്കുന്നത് എംഎല്‍എയെ ആണ്.. എഎം ആരിഫ് എംഎല്‍എ ആണ് ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാവുക. കെസി വേണുഗോപാല്‍ എന്ന കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവിനെ നേരിടാന്‍ ആരിഫിനെ പോലെ ജനപ്രീതിയുളള നേതാവ് തന്നെ വേണമെന്ന് സിപിഎം കരുതുന്നു.
പത്തനംതിട്ട പിടിക്കാൻ വീണ
പത്തനംതിട്ടയില്‍ വീണ ജോര്‍ജ് എംഎല്‍എ ഇത്തവണ അങ്കത്തട്ടിലിറങ്ങും. പത്തനംതിട്ട മണ്ഡലം കമ്മിറ്റി വീണ ജോര്‍ജിന്റെ പേരാണ് നിര്‍ദേശിച്ചത്. രാജു എബ്രഹാം എംഎല്‍എയേയും പരിഗണിച്ചിരുന്നുവെങ്കിലും നറുക്ക് വീണിരിക്കുന്നത് വീണ ജോര്‍ജിനാണ്.
അഭിമാന പോരാട്ടം
പത്തനംതിട്ട സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇത്തവണ അഭിമാന പോരാട്ടമാണ്. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയ്ക്ക് ഇത്തവണ ബിജെപി ശക്തമായ പോരാട്ടം ഇവിടെ കാഴ്ച വെയ്ക്കും എന്നുറപ്പാണ്. കെ സുരേന്ദ്രനെ ആണ് പത്തനംതിട്ടയിലേക്ക് ബിജെപി പരിഗണിക്കുന്നത് എന്ന് സൂചനയുണ്ട്.
ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം
നിലവില്‍ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയാണ് പത്തനംതിട്ട എംപി. വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മണ്ഡലത്തില്‍ ഏറെ നിര്‍ണായകമായ ക്രിസ്ത്യന്‍ വോട്ടുകളെ ആണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപിയാകട്ടെ മണ്ഡലത്തില്‍ ശബരിമല വെച്ചാണ് ഹൈന്ദവ വോട്ടുകള്‍ക്കായി തന്ത്രം മെനയുന്നത്.
പി രാജീവ് എറണാകുളത്ത്
എറണാകുളത്ത് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിനെ ആണ് സിപിഎം മത്സരിപ്പിക്കുക. ഇന്നസെന്റ്, സാജുപോള്‍ എന്നിവരുടെ പേരുകളും എറണാകുളം മണ്ഡലത്തിലേക്ക് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ മണ്ഡലം കമ്മിറ്റി രാജീവിന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്നസെന്റിനെതിരെ എതിർപ്പ്
അതേസമയം ചാലക്കുടി എംപിയായ ഇന്നസെന്റിനെ വീണ്ടും ചാലക്കുടിയില്‍ തന്നെ മത്സരിപ്പിക്കുന്നതിനെ മണ്ഡലം കമ്മിറ്റി ശക്തമായി എതിര്‍ക്കുന്നു. ഇന്നസെന്റ് മത്സരിച്ചാല്‍ വിജയസാധ്യ ഇല്ല എന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍.. ഇന്നസെന്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടന്ന് കൊണ്ടിരിക്കുന്നു.
16 സീറ്റിലും സിപിഎം
കൊല്ലത്ത് സിപിഎമ്മിന്റെ കരുത്തനായ നേതാവ് കെഎന്‍ ബാലഗോപാല്‍ ആണ് മത്സരിക്കുക. പൊന്നാനി മണ്ഡലത്തില്‍ തവനൂര്‍ എംഎല്‍എ ആയ വി അബ്ദുറഹിമാനെ മത്സരിപ്പാക്കാനും സിപിഎം ആലോചിക്കുന്നുണ്ട്. ഇത്തവണ 16 ലോക്‌സഭാ മണ്ഡലങ്ങളിലും സിപിഎം തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് നീക്കം.