ജെഡിയു മുന്നണി മാറ്റത്തിന് റെഡി? ഉടൻ യുഡിഎഫ് വിടുമെന്ന് നേതാക്കൾ, പുതിയ പാർട്ടിക്ക് സാധ്യത!
കോഴിക്കോട്: ഉടൻ യുഡിഎഫ് വിടുമെന്ന് ജെഡിയു നേതാക്കൾ. മുന്നണി മാറ്റത്തിന് ജെഡിയു നേതൃയോഗത്തിൽ ധാരണയായെന്ന് കൈരളി ഒൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. എംപി വീരേന്ദ്രകുമാർ മൂന്ന് ദിവസത്തിനുള്ളിൽ എംപി സ്ഥാനം രാജിവെക്കുമെന്നും റിപ്പോർട്ട്. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പോകണമെന്ന് ഭൂരിഭാഗം നേതാക്കളും ജെഡിയു നേതൃയോഗത്തിൽ ആവശ്യപ്പെട്ടുവെന്ന് കൈരളി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മുന്നണി മാറ്റത്തെ എതിർത്ത കെപി മോഹന്ന് മനയത്ത് ചന്ദ്രൻ തുടങ്ങിയ നേതാക്കളും യോഗത്തിൽ മുൻ നിലപാട് മയപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ട നിശ്ചയിക്കാനാണ് ജെഡിയു നേതൃയോഗം ചേർന്നതെങ്കിലും യോഗത്തിൽ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകളാണ് കൂടുതലും ഉയർന്ന് വന്നത്. മൂന്ന് ദിവസത്തിനുള്ളിൽ എം.പി. സ്ഥാനം രാജിവെക്കുമെന്നും ഭാവി കാര്യങ്ങൾ ശരദ് യാദവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എംപി വീരേന്ദ്രകുമാർ പറഞ്ഞു. ശരദ് യാദവിനൊപ്പം ദേശീയ പാർടിയായി നിലകൊള്ളണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ പാർട്ടി
എന്നാൽ പുതിയ സംസ്ഥാന പാർടി രൂപീകരിച്ചേക്കുമെന്ന സൂചനയാണ് വീരേന്ദ്രകുമാർ വാർത്താ സമ്മേളനത്തിൽ നൽകിയത്. ദേശിയ പാർടികളുടെ നേതാക്കളിൽ പലർക്കും പ്രാദേശിക താൽപര്യങ്ങൾ മാത്രമാണുള്ളതെന്നും വീരേന്ദ്രകുമാർ പറഞ്ഞു. ശരദ് യാദവുമായി ചർച്ച ചെയ്ത ശേഷം ഭാവി രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ യോഗം വീരേന്ദ്രകുമാറിനെ പാർട്ടി ചുമതലപ്പെടുത്തി. ഈ മാസം 17നു നടക്കുന്ന പാർട്ടി സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
അനുനയ ശ്രമം
അതേസമയം എംപി സ്ഥാനം രാജിവെച്ച് ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്ന എംപി വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ യുഡിഎപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കാനാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് വിടുന്നതിനെ എതിര്‍ക്കുന്ന ജെഡിയു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനുമായും കണ്ണൂർ ജില്ലാ പ്രസിഡന്റ് കെപി മോഹനനുമായും ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ആർക്കും എപ്പോഴും കയറി വരാവുന്ന മുന്നണിയല്ല എൽഡിഎഫ്
ആര്‍ക്കും ഏത് സമയത്തും കയറി വരാവുന്ന ഇടമല്ല ഇടതുമുന്നണിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മുന്നണി സംവിധാനം ഭിന്നിക്കാതെ യോജിച്ച് പോകാനാണ് നോക്കേണ്ടതെന്നും പന്ന്യന്‍ ഇടുക്കിയില്‍ പറഞ്ഞിരുന്നു. 2009 ല്‍ കോഴിക്കോട് സീറ്റുമായി ബന്ധപ്പെട്ടണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് എസ്‌ജെഡി രൂപീകരിച്ചത്. എല്‍ഡിഎഫില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് വീരേന്ദ്രകുമാര്‍ അടക്കമുള്ളവര്‍ എസ്‌ജെഡി രൂപീകരിച്ചത്. യുഡിഎഫിലെത്തിയ പാര്‍ട്ടി 2014 ല്‍ ജെഡിയുവില്‍ ലയിച്ചിരുന്നു.
വാതിലുകൾ തുറന്ന് സിപിഎം
വീരേന്ദ്രകുമാറിന് പിന്നാലെ എല്‍ഡിഎഫ് ഘടകക്ഷിയായിരുന്ന ആര്‍എസ്പിയും എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം യുഡിഎഫിന്റെ പടയൊരുക്കം കഴിയും മുൻപ് അവരുടെ ഒരു രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാൻ പോകുന്നതു മുന്നണിക്കുള്ള തിരിച്ചടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. എൽഡിഎഫിന്റെ വാതിലുകൾ അടച്ചിട്ടില്ല. വീരേന്ദ്രകുമാർ പുനർ വിചിന്തനം നടത്തി തിരിച്ചു വരണമെന്നും കോടിയേരി പറഞ്ഞിരുന്നു.