മുഖ്യമന്ത്രിയോട് വേറെ പണി നോക്കാൻ പറ.. പെറ്റികേസിൽ യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദ്ദനം!
തിരുവനന്തപുരം: തലസ്ഥാനത്ത് പെറ്റികേസില്‍ പിടികൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ക്രൂരത. ഡ്രൈവിങ്ങിനിടെ മൊബൈലില്‍ സംസാരിച്ചു എന്നാരോപിച്ചാണ് പോലീസ് പൊതുനിരത്തിലിട്ട് രണ്ട് പേരെ ക്രൂരമായി മര്‍ദിച്ചത് എന്നാണ് ആരോപണം. വെല്‍വെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരായ ഷാജി അട്ടക്കുളങ്ങര, അസ്ലം എന്നിവരെയാണ് പോലീസ് ആക്രമിച്ചത്. മൊബൈലില്‍ സംസാരിച്ചതിന് ആയിരം രൂപ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ പണം കയ്യിലില്ലെന്നും രസീത് നല്‍കിയാല്‍ പിന്നീട് അടയ്ക്കാം എന്ന് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല.
സ്ഥലത്ത് ആളുകള്‍ കൂടുകയും പോലീസിനെ ചോദ്യം ചെയ്യുകയും ചെയ്തു. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോട് വേറെ പണി നോക്കാന്‍ പറ എന്നാണ് ഒരു പോലീസുകാരന്‍ മറുപടി നല്‍കിയത് എന്ന് നാട്ടുകാര്‍ പറയുന്നു. പിഴയായ 1000 രൂപ നാട്ടുകാര്‍ പിരിവിട്ട് നല്‍കാമെന്ന് പറഞ്ഞതും പോലീസ് അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജിയേയും അസ്ലമിനേയും വസ്ത്രം വലിച്ച് കീറിയും ലാത്തി കൊണ്ട് മര്‍ദിച്ചുമാണ് പോലീസ് ജീപ്പില്‍ കയറ്റിയതെന്ന് പറയുന്നു.
പോലീസ് ജീപ്പിനകത്തിട്ടും യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയുണ്ടായി. ഇരുവരും പൊതുപ്രവര്‍ത്തകരാണ് എന്ന് അറിഞ്ഞിട്ടും പോലീസ് മര്യാദ കാട്ടിയില്ല എന്നാണ് ആക്ഷേപം. നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ പോലീസുകാര്‍ അവര്‍ക്ക് നേരെയും ലാത്തി വീശി. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ വെച്ചും ഷാജിക്കും അസ്ലമിനും മര്‍ദനമേറ്റിട്ടുണ്ട്. എന്നാല്‍ വിവാദമാകുമെന്നായപ്പോള്‍ യുവാക്കള്‍ തങ്ങളെയാണ് ആക്രമിച്ചത് എന്ന നിലപാടിലായി പോലീസ്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാക് യുവതി അലിസ്ബയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ഷമി.. ദുബായിൽ വെച്ച് കൂടിക്കാഴ്ച!
പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എസ്ഐയുടെ ചോദ്യം വൈറൽ!