അഫാൻ ആഡംബര ബൈക്കുകളോടും മൊബൈലുകളോടും താത്പര്യം; കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ
വെഞ്ഞാറമൂട് നടന്ന മൃഗീയ കൂട്ടക്കുരുതിയിൽ കേരളമൊന്നാകെ നടുങ്ങിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ടാണ് തന്റെ ഉറ്റവരായ അഞ്ച് പേരെ അഫാൻ എന്ന യുവാവ് വകവരുത്തിയത്. ചുറ്റികകൊണ്ട് അതിക്രൂരമായി തലക്കടിച്ചായിരുന്നു കൊല നടത്തിയത്. വീട്ടുകാരെ കൊലപ്പെടുത്തിയ വിവരം അഫാൻ തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്.
അഞ്ച് പേരെ ഞാൻ തീർത്തിട്ടുണ്ട് എന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്. ഇത് ആദ്യം പോലീസിന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അഫാൻ പറഞ്ഞ മേൽവിലാസങ്ങളിലുള്ള വീടുകളിൽ പോയി നോക്കിയപ്പോഴാണ് വികൃതമായ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അഫാൻ എന്തിന് വേണ്ടിയാണ് ഈ കൊല നടത്തിയതെന്ന കാര്യത്തിൽ അവ്യക്ത തുടരുകയാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ആഡംബര ജീവിതമാണ് അഫാൻ നയിച്ചതെന്നാണ് നാടട്ുകാർ പറയുന്നത്. ബൈക്കുകളും മുന്തിയയിനം മൊബൈൽ ഫോണുകളുമായിരുന്നത്രേ ഇയാൾക്ക് താത്പര്യം. അടുത്തിടെ പുതിയ ബൈക്ക് വാങ്ങിയതായും നാട്ടുകാർ പറയുന്നത്.
രാവിലെ വീട്ടിൽ നിന്ന് അമ്മയോട് ഇയാൾ പണം ചോദിച്ചിരുന്നു. ഇത് നൽകാതിരുന്നതോടെ അമ്മയെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി. ബോധം പോയതോടെ മരിച്ചെന്ന് കരുതി ചുറ്റിക കൊണ്ട് തലക്കടിച്ച് വീട് പൂട്ടി ഇറങ്ങി. നേപൃപെ പോയത് പാങ്ങാടുള്ള പിതൃമാതാവിന്റെ വീട്ടിലേക്കാണ്.അവിടെയെത്തി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും സല്‍മാ ബീവി നല്‍കാന്‍ തയാറായില്ല. ഇതോടെ അവരേയും തലക്കടിച്ച് വീഴ്ത്തി.
വല്ല്യുമ്മയെ കൊന്നതിന് ശേഷം വീട്ടിലേക്ക് തിരിക്കുന്നതിനിടെ പിതൃ സഹോദരനായ ലത്തീഫ് അഫാനെ വിളിക്കുകയായിരുന്നു. വീട്ടിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ലല്ലോയെന്ന് പറഞ്ഞതോടെ ആക്രമിച്ച വിവരം ലത്തീഫ് അറിഞ്ഞ് കാണുമെന്ന് അഫാൻ കരുതി. തുടർന്ന് പുല്ലമ്പാറ എസ് എൻ പുരത്തുള്ള ലത്തീഫിന്റെ വീട്ടിലേക്ക് പോയി ഇയാളേയും ഭാര്യയേയും കൊലപ്പെടുത്തി. തിരിച്ച് വീട്ടിലെത്തിയതിന് ശേഷമാണ് സഹോദരനേയും പെൺസുഹൃത്തിനേയും കൊന്നത്.
താൻ ജയിലിലായാൽ പെൺസുഹൃത്ത് തനിച്ചായി പോകില്ലേയെന്നത് കൊണ്ടാണ് ഫർസാനയേയും കൊലപ്പെടുത്തിയതെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്. എന്നാൽ ഫർസാനയേയും മൃഗീയമായാണ് കൊലപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇയാൾ ലഹരി ഉപയോഗിച്ചാണോ കൃത്യം നടത്തിയതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൂട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മേഖല ഐജി ശ്യാം സുന്ദർ അറിയിച്ചു.












Click it and Unblock the Notifications