തിയറ്റര്‍ തുറക്കുമ്പോള്‍ ആദ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്ന മലയാള ചിത്രം 'വെള്ളം', സംവിധായകന്റെ കുറിപ്പ്
കൊച്ചി: കൊവിഡ് കാരണം പത്ത് മാസത്തോളമായി അടഞ്ഞ് കിടക്കുകയായിരുന്ന തിയറ്ററുകള്‍ക്ക് ബുധനാഴ്ച മുതല്‍ വീണ്ടും ജീവന് വെക്കുകയാണ്. വിജയുടെ ബിഗ് ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസിന് എത്തുന്നത്.
തിയറ്റര്‍ തുറക്കുമ്പോള്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ മലയാള ചിത്രം എത്തുക ജനുവരി 22നാണ്. ക്യാപ്റ്റന്‍ ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന വെളളം ആണ് ചിത്രം. സംവിധായകന് പ്രജേഷ് സെന്‍ ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഓരോ സിനിമയും ഓരോ അനുഭവം
പ്രജേഷ് സെന്നിന്റെ കുറിപ്പ് വായിക്കാം: '' ഓരോ സിനിമയും ഓരോ അനുഭവമാണ്. നമുക്ക് പരിചിതരായ മനുഷ്യരുടെ കഥകൾ സിനിമയാക്കുന്പോൾ അത് വലിയ വെല്ലുവിളിയും. കാരണം അതിൽ ഒട്ടും അതിഭാവുകത്വം പാടില്ല. കൃത്രിമമായി ഒന്നും കൂട്ടിച്ചേർക്കാനാവില്ല. അതുകൊണ്ടു തന്നെ 'വെള്ളം' ഒരുക്കിയത് ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ടാണ്. ക്യാപ്റ്റന്‍ ശേഷമാണ് വെള്ളത്തിന്റെ കഥ ജയേട്ടനോട് പറയുന്നത്. അപ്പോൾ തന്നെ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചു.
പൂർണമായും സിങ്ക് സൗണ്ട്
കണ്ണൂരിലെ ഒരാളിൽ തുടങ്ങിയ കഥ അങ്ങനെ നമുക്ക് പരിചിതരായ, നമുക്ക് ചുറ്റും കാണുന്ന ഒരുപാട് പേരുടെ കഥകളിൽ എത്തി നിന്നു. ജയേട്ടനും സംയുക്തയും സിദ്ദിക്കയും ശ്രീലക്ഷ്മി ചേച്ചിയും ഉൾപ്പടെ എല്ലാവരും ഗംഭീരമായി അഭിനയിച്ചു. ചെറിയ വേഷമായിട്ടും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ദ്രൻസേട്ടനും അഭിനയിക്കാനെത്തി. പൂർണമായും സിങ്ക് സൗണ്ടായാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. റോക്കട്രിയെന്ന ബോളിവുഡ് സിനിമ ചെയ്ത അനുഭവമാണ് അതിന് ധൈര്യം നൽകിയത്.
കൊവിഡ് പ്രതിസന്ധി തിരിച്ചടി
എഡിറ്റിങ് കഴിഞ്ഞപ്പോഴാണ് സിങ്സൗണ്ട് ഈ സിനിമക്ക് എത്രത്തോളം ഗുണം ചെയ്തെന്ന് മനസ്സിലായത്. തീയറ്ററിലും അത് പ്രേക്ഷകർക്ക് നല്ല അനുഭവമായിരിക്കും. വിഷു ചിത്രമായാണ് വെള്ളം റിലീസ് ചെയ്യാനിരുന്നത്.പക്ഷേ കൊവിഡ് പ്രതിസന്ധി തിരിച്ചടിയായി. എല്ലാ ജോലികളും തീർത്ത് സിനിമ ഇറങ്ങാതിരിക്കുന്നത് വലിയ വേദനയായിരുന്നു. പാട്ടും ടീസറും ഒക്കെ ഇറങ്ങിയപ്പോൾ വലിയ പിന്തുണയാണ് എല്ലാവരും തന്നത്. പക്ഷേ പടം എന്ന് കാണാൻ ആവുമെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല.
തീയറ്ററിലെത്തി സിനിമ കാണണം
എന്നാൽ തിയറ്ററുകൾ തുറക്കുന്പോൾ ആദ്യ മലയാള ചിത്രമായി വെള്ളം എത്തുകയാണ്. എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. കുടുംബത്തോടൊപ്പം തീയറ്ററിലെത്തി സിനിമ കാണണം. പക്ഷേ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാൻ മറക്കരുത്. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഇത് മറക്കാതിരിക്കുക. ഒപ്പം അസുഖങ്ങൾ ഉള്ളവർ മാറി നിൽക്കുക. തിയറ്ററുകളും സിനിമയും വിനോദവും ഒന്നും വേണ്ടെന്ന് വെക്കാനാവില്ല. പക്ഷേ കൊവിഡിനെ മറന്നുകൊണ്ട് ആവരുത് ഓരോ കൂടിച്ചേരലും.
സുരക്ഷിതരായി സിനിമ കാണുക
സുരക്ഷിതരായി സിനിമ കാണുക. പിന്തുണക്കുക. നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് അത്രക്ക് പ്രിയമുള്ളവരാണ്. നിങ്ങളുടെ കയ്യടികളാണ് ഞങ്ങളുടെ പ്രചോദനവും. പ്രതിസന്ധിയിൽ കൂടെ നിന്ന വെള്ളത്തിന്റെ ഓരോ അണിയറ പ്രവർത്തകരെയും ഈ അവസരത്തിൽ ഓർക്കുകയാണ്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിൽ എത്തിക്കുന്നു.
നന്ദി മനസിൽ സൂക്ഷിക്കുന്നു
ബാബു അന്നൂർ, സ്നേഹ പാലിയേരി, ബൈജു നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, ജിൻസ് ഭാസ്ക്കർ, മിഥുൻ , ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ, പ്രിയങ്ക, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. വെള്ളം മികച്ചൊരു സിനിമയാക്കാൻ ഒപ്പം നിന്ന എല്ലാ സ്നേഹിതർക്കും എന്റെ സഹപ്രവർത്തകർക്കും നന്ദി മനസിൽ സൂക്ഷിക്കുന്നു'.
സ്നേഹപൂർവ്വം
പ്രജേഷ്
സെൻ