ശബരിമലയിൽ നടന്നത് വേദനാജനകം; സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമെന്ന് വെള്ളാപ്പള്ളി, നിരാശ!!
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിൽ നടന്നത് വേദനാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതി പ്രവേശനത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേരത്തെ രംഗത്തെത്തിയിരുന്നു.
രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമല്ല നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതി പ്രവേനത്തിന് ശേഷമുള്ള വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണമാണിത്. ശബരിമലയിൽ രഹസ്യമായി യുവതീദർശനം സാധ്യമാക്കിയ സർക്കാർ തന്ത്രം തറവേലയാണെന്നാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നത്.
ഭരണതന്ത്രജ്ഞതയില്ലാതെ രാഷ്ട്രീയം വിരോധം തീർക്കാൻ ശബരിമലയെ ഉപകരണമാക്കുകയാണ് മുഖ്യമന്ത്രി . രണഘടനയോടും സുപ്രീം കോടതിയോടുമുള്ള പ്രതിബദ്ധത കാട്ടാനാണെങ്കിൽ ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവരുപള്ളിയിൽ വനിതാതീർത്ഥാടകരെയോ കുറഞ്ഞപക്ഷം മുസ്ളീം വനിതകളെയോ പ്രവേശിപ്പിക്കാൻ പിണറായി വിജയൻ തയ്യാരാവണമെന്നും തുഷാർ കുറ്റപ്പെടുത്തി.
ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരിൽ സംസ്ഥാനം ഇന്ന് യുദ്ധക്കളമായിരുന്നു. പലയിടത്തും ശബരിമല കർമസമിതി പ്രവർത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു. കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് സർവീസുകൾക്ക് നേരെ അക്രമമുണ്ടായി. സർക്കാർ ഓഫീസുകൾ അടിച്ചു തകർത്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവുയുദ്ധമാണ് അരങ്ങേറിയത്.